
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 22 വിക്കറ്റുമായി അശ്വിനൊപ്പം പരമ്പരയുടെ താരമായ രവീന്ദ്ര ജഡേജയെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടേണിംഗ് പിച്ചുകള്‍ ജഡേജയോളം മികച്ച ബൗളറില്ലെന്ന് അഹമ്മദാബാദ് ടെസ്റ്റിനുശേഷം മഞ്ജരേക്കര്‍ പറഞ്ഞു.
പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഒരു ആഭ്യന്തര മത്സരത്തില്‍ മാത്രം കളിച്ചാണ് ജഡേജ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിറങ്ങിയത്. പരമ്പരയിലെ നാലാം ടെസ്റ്റിലെത്തുമ്പോള്‍ നമ്മള്‍ അക്കാര്യങ്ങളൊക്കെ ചിലപ്പോള്‍ മറന്നുപോകും. പക്ഷെ പരിക്ക് മൂലം അഞ്ച് മാസം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നശേഷം തിരിച്ചെത്തിയാണ് ജഡേജ ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തത് എന്നോര്‍ക്കണം. അതിന് മുമ്പ് ഒരു ആഭ്യന്തര മത്സരത്തില്‍ കളിച്ചിരുന്നെങ്കിലും ടെസ്റ്റ് മത്സരത്തിലെ സമ്മര്‍ദ്ദം അത് വേറെയാണ്.
തോല്‍ക്കാന്‍ തയ്യാറല്ല! ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വീഡിയോ പങ്കുവച്ച് സഞ്ജു സാംസണ്‍
പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ അത് വേറെ തരം സമ്മര്‍ദ്ദമാണ്. എന്നാല്‍ ഇത്തരം പിച്ചുകളില്‍ എങ്ങനെ പന്തെറിയണമെന്ന് ജഡേജ കാണിച്ചുതന്നു. ബൗളിംഗില്‍ മാത്രമല്ല നാഗ്പൂരില്‍ ബാറ്റുകൊണ്ടും ജഡേജ നിര്‍ണായക പ്രകടനമാണ് പുറത്തെടുത്തത്. അക്സറിന്‍റെ ഇന്നിംഗ്സിന് മുമ്പ് ബാറ്റിംഗില്‍ ജഡേജ പുറത്തെടുത്ത പ്രകടനവും നാഗ്പൂര്‍ ടെസ്റ്റില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ പുറത്തായി ഇന്ത്യ സമ്മര്‍ദ്ദത്തിലായ ഘട്ടത്തിലായിരുന്നു ജഡേജയുടെ ബാറ്റിംഗ്.
അസാമാന്യ ബൗളിംഗിനൊപ്പം ജഡേജയുടെ ബാറ്റിംഗും ഇന്ത്യ പരമ്പര നേടുന്നതില്‍ നിര്‍ണായകമായെന്നും മഞ്ജരേക്കര്‍ പറഞ്ഞു. നാഗ്പൂര്‍ ടെസ്റ്റില്‍ രോഹിത് ശര്‍മ പുറത്താവുമ്പോള്‍ ഇന്ത്യക്ക് 52 റണ്‍സ് ലീഡേ ഉണ്ടായിരുന്നുള്ളു. പിന്നാലെ ശ്രീകര്‍ ഭരതും പുറത്തായി. എന്നാല്‍ അക്സറിനൊപ്പം എട്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജഡേജ ഇന്ത്യക്ക് 223 റണ്‍സിന്‍റെ ലീഡ് സമ്മാനിച്ചു. ഇന്ത്യ ആ ടെസ്റ്റ് ഇന്നിംഗ്സിനും 132 റണ്‍സിനും ജയിച്ചു.
2019ലെ ഏകദിന ലോകകപ്പിനിടെ ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് സഞ്ജയ് മഞ്ജരേക്കര്‍ വിശഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴിയും ഇരുവരും പരസ്പരം കൊമ്പു കോര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!