
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലാണ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി മത്സരത്തിനിടെ സഞ്ജുവിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി നിരവധി ആരാധകരാണ് ഗ്രൗണ്ടിന് പുറത്ത് എത്തിയത്. എസ് ഡി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ രഞ്ജി മത്സരമായിരുന്നു ഇത്.
മത്സരം കാണാനായി നിരവധി ആരാധകരാണ് എസ് ഡി കോളജ് ഗ്രൗണ്ടിലെത്തിയത്. മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാനൊരുങ്ങിയ സഞ്ജു ഭിന്നശേഷിക്കാരനായ ആരാധകന്‍റെ അടുത്തെത്തി രാജസ്ഥാന്‍ റോയല്‍സ് തൊപ്പി തലയില്‍ വെച്ചുകൊടുത്തു. ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കു പോസ് ചെയ്തശേഷമാണ് സഞ്ജു മടങ്ങിയത്.
ഉത്തര്‍പ്രദേശിനെതിരായ രഞ്ജി മത്സരം സമനിലയായപ്പോള്‍ കേരളുവും യുപിയും മൂന്ന് പോയന്‍റ് വീതം പങ്കിടുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുള്‍പ്പെട്ടതിനാല്‍ സഞ്ജുവിന് രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. 12ന് ആസമിനെതിരെ ഗുവാഹത്തിയിലാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
11നാണ് അഫ്ഗാനെതിരായ ടി20 പരമ്പക തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 17നാണ് പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന് പുറമെ ജിതേഷ് ശര്‍മയും ടി20 ടീമിലുണ്ട്. 19ന് കരുത്തരായ മുംബൈക്കെതിരെ ആണ് കേരളത്തിന്‍റെ മൂന്നാം മത്സരം. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് ഈ മത്സരം. ഈ മത്സരത്തിന് മുമ്പ് സഞ്ജു കേരള ക്യാപ്റ്റനായി തിരിച്ചെത്തുമോ എന്ന് ഉറപ്പില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക