Latest Videos

ട്വന്‍റി 20 ലോകകപ്പില്‍ ബാറ്റ് ചെയ്യുക അഞ്ചാം നമ്പറിലോ? തന്ത്രപരമായി ഉത്തരം നല്‍കി സഞ്ജു സാംസണ്‍

By Web TeamFirst Published May 4, 2024, 5:39 PM IST
Highlights

ലോകകപ്പില്‍ അഞ്ചാം നമ്പർ സ്ഥാനത്താണോ ബാറ്റ് ചെയ്യുക എന്നായിരുന്നു സഞ്ജു സാംസണിനോടുള്ള ചോദ്യം

മുംബൈ: ഐപിഎല്‍ 2024 സീസണിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സഞ്ജു സാംസണ്‍ വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഇടംപിടിച്ചിരുന്നു. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തുമോ, ഏത് സ്ഥാനത്താവും ബാറ്റ് ചെയ്യുക എന്നീ ചോദ്യങ്ങള്‍ ഇതിനകം സജീവമാണ്. ഇതേ ചോദ്യം സഞ്ജു സാംസണിന് നേർക്ക് എത്തിയപ്പോള്‍ തന്ത്രപരമായിരുന്നു താരത്തിന്‍റെ മറുപടി. 

ലോകകപ്പില്‍ അഞ്ചാം നമ്പർ സ്ഥാനത്താണോ ബാറ്റ് ചെയ്യുക എന്നായിരുന്നു സഞ്ജു സാംസണിനോടുള്ള ചോദ്യം. ഇതിനോട് സ്റ്റാർ സ്പോർട്സില്‍ താരത്തിന്‍റെ പ്രതികരണം ഇങ്ങനെ... 'ഇതൊരു കുടുക്കുന്ന ചോദ്യമാണ്. എല്ലാവരും ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചിന്തിക്കുന്നു. സഞ്ജു എവിടെ ബാറ്റ് ചെയ്യും എന്നാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാല്‍ ഐപിഎല്‍ കിരീടം നേടുന്നതാണ് ഇപ്പോള്‍ പ്രധാനം. ഈയൊരു ലക്ഷ്യത്തില്‍ മാത്രമേ താരങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുള്ളൂ' എന്നുമായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നാണ് സഞ്ജുവിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

Read more: ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാണ്; രാജസ്ഥാന്‍ റോയല്‍സിലെ 'വല്യേട്ടനായി' സഞ്ജു സാംസണ്‍- വീഡിയോ

രാജസ്ഥാന്‍ റോയല്‍സില്‍ വണ്‍ഡൗണായാണ് ബാറ്റ് ചെയ്യുന്നത് എങ്കിലും ലോകകപ്പില്‍ ആ സ്ഥാനത്ത് സഞ്ജു സാംസണെ ഇറക്കാന്‍ സാധ്യതയില്ല. വിരാട് കോലി മൂന്നും സൂര്യകുമാർ യാദവ് നാലും സ്ഥാനങ്ങളില്‍ സ്ഥിരമായി ബാറ്റ് ചെയ്യുന്നതിനാലാണ് ഇത്. ഇതോടെയാണ് സഞ്ജുവിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കണം എന്ന ആവശ്യം ശക്തമായത്. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷ് ചെയ്യാനും കഴിയുന്ന താരങ്ങള്‍ എന്ന നിലയ്ക്കാണ് സഞ്ജു സാംസണെയും റിഷഭ് പന്തിനെയും ലോകകപ്പ് ടീമിലെടുത്തത് എന്ന മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ വാക്കുകള്‍ സഞ്ജു മധ്യനിരയിലാവും ഇറങ്ങുക എന്ന സൂചനയാണ് നല്‍കുന്നത്. സഞ്ജു സാംസണ്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനാവുന്ന താരമാണ് എന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Read more: ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!