
മുംബൈ: ഏഷ്യാ കപ്പിന് പിന്നാലെ അടുത്ത ആഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ലോകകപ്പ് കണക്കിലെടുത്ത് വിശ്രമം അനുവദിക്കുമെന്നാണ് വിവരം. ഏകദിന പരമ്പരക്ക് തൊട്ടു പിന്നാലെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ ടീമിലെനിര്‍ണായക താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിശ്രമം അനുവദിക്കാന്‍ ആലോചിക്കുന്നത്.
ഏഷ്യാ കപ്പിന് തൊട്ടു പിന്നാലെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര വെച്ചതിനെ പല മുന്‍ താരങ്ങളും വിമര്‍ശിച്ചിരുന്നു. കളിക്കാരുടെ ജോലിഭാരം കണക്കിലെടുക്കാതെ ഏഷ്യാ കപ്പ് കഴിഞ്ഞ് ഒരാഴ്ച പോലും ഇടവേളയില്ലാതെ മറ്റൊരു പരമ്പര കളിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നായിരുന്നു മുന്‍താരങ്ങളുടെ നിലപാട്. ടീം അംഗങ്ങളില്‍ ചിലര്‍ക്കും ഇത്തരത്തില്‍ തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കേണ്ടിവരുന്നതില്‍ അതൃപ്തിയുണ്ട്.
ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയെ ടീം മാനേജേ്മെന്‍റ് കാണുന്നത്. ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്ട്രേലിയക്കെതിരെ ആണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്സിനുമെതിരെ ലോകകപ്പ് സന്നാഹ മത്സരങ്ങളിലും ഇന്ത്യന്‍ ടീം കളിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന കാര്യം ബിസിസിഐയും സെലക്ടര്‍മാരും പരിഗണിക്കുന്നത്.
ബാറ്റിംഗ് നിരയില്‍ രോഹിത്തിനും കോലിക്കും വിശ്രമും അനുവദിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവര്‍ക്ക് ഓസ്ട്രേലിയ്കെതിരായ പരമ്പരക്കുള്ള ടീമില്‍ അവസരം ഒരുങ്ങിയേക്കും. ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമിയാകും ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ പേസ് പടയെ നയിക്കുക. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ക്കും ഓസീസിനെതിരെ അവസരം നല്‍കിയേക്കും. ലോകകപ്പിന് മുമ്പ് പരിക്കുള്ള ശ്രേയസ് അയ്യര്‍ക്ക് കായികക്ഷമതയും ഫോമും തെളിയിക്കാനുള്ള അവസാന അവസരമാകും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര.ലോകകപ്പിന് തൊട്ടുമുമ്പ് ഈ മാസം 22, 24, 27 തീയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!