
ഹരാരെ: സിംബാബ്‌വെക്കെിരെ ഒരു ടി20 മത്സരം ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പര സ്വന്തമാക്കിയത്. ആദ്യ ടി20 പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തി. ഇനി ഒരു മത്സരം ശേഷിക്കുന്നുണ്ട്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നാളെ (ഞായര്‍) വൈകിട്ട് 4.30നാണ് ഈ മത്സരവും. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഈ മത്സരത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലാം ടി20 മത്സരത്തിന് ശേഷം സൂചിപ്പിക്കുകയും ചെയ്തു.
ഗില്‍ മത്സരശേഷം പറഞ്ഞതിങ്ങനെയാണ്... ''ടീമിന്റെ ചേസിംഗായിരുന്നു ഈ പരമ്പരയിലെ ചര്‍ച്ചാവിഷയം. കാരണം, ഞങ്ങള്‍ക്ക് ആദ്യ മത്സരത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സ്‌കോര്‍ പിന്തടുര്‍ന്ന് ജയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഒരു മത്സരം കൂടി ബാക്കിയുണ്ട്. അവസാന ടി20യില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ള കാര്യം പരിശീലകനുമായി ചര്‍ച്ച ചെയ്തിട്ടില്ല.'' ഗില്‍ പറഞ്ഞു. പരമ്പരയില്‍ അവസരം ലഭിക്കാത്തെ താരങ്ങളെ കളിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.
മലയാളി താരവും വൈസ് ക്യാപ്റ്റനുമായ സഞ്ജു രണ്ട് മത്സരത്തില്‍ കളിച്ചിരുന്നുവെങ്കിലും കഴിവ് പുറത്തെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. നാലാം ടി20യില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മൂന്നാം ടി20യില്‍ ഏഴ് പന്തുകള്‍ മാത്രമാണ് സഞ്ജുവിന് നേരിടാനായാത്. 12 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയും ചെയ്തു. എന്തായാലും അവസാന മത്സരത്തില്‍ എല്ലാവര്‍ക്കും അവസരം നല്‍കാനുള്ള സാധ്യത കാണുന്നുണ്ട്. നാല് ടി20 മത്സരങ്ങളും കളിച്ച ഗില്ലിനേയും അവസാന മത്സരത്തില്‍ വിശ്രമം നല്‍കിയേക്കാം.
അങ്ങനെ വന്നാല്‍ ടീമിനെ നയിക്കുക സഞ്ജുവായിരിക്കും. മാത്രമല്ല, മറ്റുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായി ജയ്‌സ്വാളിനും വിശ്രമം അനുവദിച്ചേക്കും. നടപ്പിലാക്കിയാല്‍ റുതുരാജ് ഗെയ്കവാദ് - അഭിഷേക് ശര്‍മ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇനി ജയ്സ്വാള്‍ - അഭിഷേക് സഖ്യത്തെ ഓപ്പണര്‍മാരായും പരീക്ഷിച്ചേക്കാം. മൂന്നാമനായി സഞ്ജു ക്രീസിലെത്തും. തൊട്ടുപിന്നാലെ റിയാന്‍ പരാഗും റിങ്കും സിംഗും ധ്രുവ് ജുറലും. ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദറും പിന്നാലെ വരും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയ്. പേസര്‍മാരായി മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും കളിക്കാന്‍ സാധ്യതയേറെയാണ്.
സിംബാബ്‌വെക്കെതിരെ അഞ്ചാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ / യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!