
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ പുറത്തെടുത്ത വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഫൈനലില്‍ കളിയിലെ താരമായ സഹതാരം ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനെയും പിന്തള്ളിയാണ് സഞ്ജുവിന്‍റെ നേട്ടം.
ലോകകപ്പിലുടനീളം മികച്ച ഫോമിലായിരുന്ന സഞ്ജു, കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് അടിച്ചുകൂട്ടിയത്. ഗ്രൂപ്പ് ഘടത്തില്‍ ഒരു മത്സരം മാത്രം കളിച്ചിട്ടും ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് മലയാളി താരം ഫിനിഷ് ചെയ്തത്. 80.25 എന്ന അവിശ്വസനീയമായ ബാറ്റിംഗ് ശരാശരിയിലായിരുന്നു സൂപ്പര്‍ 8 മുതല്‍ സഞ്ജുവിന്‍റെ ബാറ്റിംഗ്.
വെസ്റ്റ് ഇൻഡീസിനെതിരെ വെര്‍ച്വര്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യക്ക് വിജയവും സെമി ടിക്കറ്റു ഉറപ്പിച്ചത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ വാംഖഡെയിൽ നടന്ന പോരാട്ടത്തിൽ 89 റൺസെടുത്ത സഞ്ജു ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് നേടി ടീമിന്‍റെ ടോപ് സ്കോററായി.
ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടാനായത് അവിശ്വസനീയമായ ഒരു വികാരമാമെന്ന് സഞ്ജു പ്രതികരിച്ചു. കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തിലാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും അത് ഇരട്ടി സന്തോഷം നല്‍കുന്നുവെന്നും സഞ്ജു പറഞ്ഞു. ലോകകപ്പിന്‍റെ ആദ്യ ഘട്ടത്തിൽ പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന സഞ്ജുവിനെ അഭിഷേക് ശര്‍മ തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ സൂപ്പർ 8 ഘട്ടത്തിലാണ് ടീമിൽ ഉൾപ്പെടുത്തിയത്. സൂപ്പര്‍ 8ല്‍ സിംബാബ്‌വെക്കെതിരെ 24 റൺസ് നേടി തുടങ്ങിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!