രാജസ്ഥാൻ റോയൽസിനെതിരായ രണ്ടാം ക്വാളിഫയറിലാണ് സായ് സുദർശൻ വീണ്ടും ഹിറ്റ് വിക്കറ്റായി പുറത്തായത്. ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും സായ് സമാനമായ രീതിയിലാണ് പുറത്തായത്.
ചണ്ഡീഗഢ്: ക്രിക്കറ്റിൽ ഒരു ബാറ്റർക്ക് സംഭവിക്കാവുന്ന ഏറ്റവും നിർഭാഗ്യകരവും അത്യപൂര്‍വവുമായ പുറത്താകലുകളിൽ ഒന്നാണ് 'ഹിറ്റ് വിക്കറ്റ്'. എന്നാൽ ഐപിഎൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം, തുടർച്ചയായ രണ്ട് നിർണായക മത്സരങ്ങളിൽ ഒരേ രീതിയിൽ പുറത്താവുകയെന്ന നാണക്കേട് സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ.
രാജസ്ഥാൻ റോയൽസിനെതിരായ രണ്ടാം ക്വാളിഫയറിലാണ് സായ് സുദർശൻ വീണ്ടും ഹിറ്റ് വിക്കറ്റായി പുറത്തായത്. ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും സായ് സമാനമായ രീതിയിലാണ് പുറത്തായത്. മികച്ച ഫോമിൽ അർദ്ധസെഞ്ച്വറിയും (32 പന്തിൽ 58 റൺസ്) നേടി നിൽക്കവെയാണ് താരത്തിന് ഈ അത്യപൂർവ്വ പുറത്താകല്‍. ബ്രിജേഷ് ശര്‍മയുടെ പന്തില്‍ ഷോട്ടിന് ശ്രമിച്ച സുദര്‍ശന്‍റെ ബാറ്റില്‍ തട്ടി പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറി കടന്നെങ്കിലും കൈയില്‍ നിന്ന് ബാറ്റ് വഴുതി സ്റ്റംപില്‍ വീഴുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 215 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് വേണ്ടി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. പവർപ്ലേ മുതൽ രാജസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കിയ ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 167 റൺസിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 10 ഓവർ പിന്നിടും മുൻപേ ഗുജറാത്ത് സ്കോർ 100 കടന്നിരുന്നു. സുദര്‍ശന്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയും ക്യാപ്റ്റനായിട്ടുള്ള രണ്ടാം സെഞ്ചുറിയും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
