47 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ 53 പന്തില്‍ 104 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ 32 പന്തില്‍ 58 റണ്‍സെടുത്ത സായ് സുദര്‍ശൻ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായി പുറത്തായി.

ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ ഗുജറാത്ത് അനായാസം മറികടന്നു. 47 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ 53 പന്തില്‍ 104 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ 32 പന്തില്‍ 58 റണ്‍സെടുത്ത സായ് സുദര്‍ശൻ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായി പുറത്തായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

9 പന്തില്‍ 16 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. 9 പന്തില്‍ 17 റണ്‍സുമായി രാഹുല്‍ തെവാട്ടിയയും 9 പന്തില്‍ 9 റണ്‍സുമായി ജോസ് ബട്‌ലറും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-സുദര്‍ശൻ ഓപ്പണിംഗ് സഖ്യം 12.5 ഓവറില്‍ 168 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്‍റെ എതിരാളികള്‍.സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 214-6, ഗുജറാത്ത് ടൈറ്റൻസ് 18.3 ഓവറില്‍ 219-3.

അനായാസം ഗുജറാത്ത്

ബാറ്റിംഗ് അനായാസമല്ലാത്ത പിച്ചില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഗുജറാത്തിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച ഗില്ലും സുദര്‍ശനും ഗുജറാത്തിന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സടിച്ച സുദര്‍ശനും ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഗുജറാത്തിനെ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തു. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്ലായിരുന്നു ആക്രമണകാരി. ഒമ്പതാം ഓവറില്‍ 100 കടന്ന ഗുജറാത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോര്‍ഡും ഗില്ലും സുദര്‍ശനും സ്വന്തം പേരിലാക്കി. രവീന്ദ്ര ജഡേജ എറിഞ്ഞ ആദ്യ ഓവറില്‍ 19 റണ്‍സടിച്ച ഗില്ലും സുദര്‍നും ചേര്‍ന്ന് 10 ഓവറില്‍ ഗുജറാത്തിനെ 127 റണ്‍സിലെത്തിച്ചു.

Scroll to load tweet…

യാഷ് രാജ് പുഞ്ചയെ സിക്സ് അടിച്ച് 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സായ് സുദര്‍ശന്‍ ടീം സ്കോര്‍ 150 കടന്നതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായി മടങ്ങി. ഐപിഎല്‍ പ്ലേ ഓഫിലെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയശേഷമാണ് സുദര്‍ശന്‍ മടങ്ങിയത്. 32 പന്തില്‍ 58 റണ്‍സടിച്ച സുദര്‍ശന്‍ 8 ഫോറും പറത്തി. പിന്നാലെ ഗില്‍ ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറി തികച്ചു. 47 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ 15 ഫോറും മൂന്ന് സിക്സും പറത്തി. സെഞ്ചുറിക്ക് പിന്നാലെ പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ(53 പന്തില്‍ 104) ആര്‍ച്ചര്‍ വീഴ്ത്തിയെങ്കിലും ജോസ് ബട്‌ലറും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് ഗുജറാത്തിന് ഫൈനല്‍ ടിക്കറ്റെടുത്തു.

Scroll to load tweet…

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 214 റണ്‍സെടുത്തത്. 47 പന്തില്‍ 96 റണ്‍സടിച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ 35 പന്തില്‍ 45 റണ്‍സെടുത്തപ്പോള്‍ റാഷിദ് ഖാനെറിഞ്ഞ അവസാന ഓവറില്‍ നാലു സിക്സുകള്‍ അടക്കം 27 റണ്‍സടിച്ച ഡൊണൊവന്‍ ഫെരേര 11 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക