
തിരുവനന്തപുരം: ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്.കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് തോല്‍വി വഴങ്ങിയെങ്കിലും ഓപ്പണറായി ഇറങ്ങി 46 പന്തിൽ 193.48 സ്ട്രൈക്ക് റേറ്റില്‍ ഒമ്പത് സിക്സും നാലു ഫോറും പറത്തി സഞ്ജു 89 റണ്‍സെടുത്തത് ശ്രദ്ധേയമായി. ദേശീയമാധ്യമങ്ങളടക്കം സഞ്ജുവിന്‍റെ ബാറ്റിംഗ് പ്രകടനത്തെ വലിയ പ്രാധാന്യത്തോടെയാണ് കണ്ടത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് അരികില്‍ വീണെങ്കിലും ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താൻ സഞ്ജുവിന് കഴിയുമെന്നാണ് വിലയിരുത്തില്‍.
മത്സരത്തിന്‍റെ അഞ്ചാം ഓവറില്‍ സഞ്ജു നിയമപ്രകാരം എറിഞ്ഞ ഒരു പന്തില്‍ നിന്ന് 13 റണ്‍സടിച്ചതും വാര്‍ത്തയായിരുന്നു. തൃശൂര്‍ ടൈറ്റന്‍സ് നായകന്‍ സിജോമോന്‍ ജോസഫ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളായപ്പോള്‍ സഞ്ജു സിക്സ് അടിച്ചു. നോ ബോള്‍ എക്സ്ട്രാ അടക്കം ഏഴ് റൺസ് സ്വന്തമാക്കിയ സഞ്ജു ഫ്രീ ഹിറ്റായ അടുത്ത പന്തും ഗ്യാലറിയിലേക്ക് പറത്തി നിയമപ്രകാരം എറിഞ്ഞ നാലാം പന്തില്‍ നിന്ന് മാത്രം നേടിയത് 13 റണ്‍സായിരുന്നു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും അര്‍ധസെഞ്ചുറിക്ക് ശേഷം സഞ്ജുവിന് കൂടുതല്‍ സ്ട്രൈക്ക് ലഭിക്കാതിരുന്നത് കൊച്ചിയുടെ തോല്‍വിയില്‍ നിര്‍ണായകമായി. മുഹമ്മദ് ഷാനുവും(29 പന്തില്‍ 24) നിഖില്‍ തോട്ടത്തും(11 പന്തില്‍ 18) ആയിരുന്നു ഈ സയം സഞ്ജുവിനൊപ്പം ക്രീസില്‍.
പിന്നീട് ക്യാപ്റ്റനും സഞ്ജുവിന്‍റെ സഹോദരനുമായ സാലി സാംസണ്‍ ക്രീസിലെത്തിയതോടെയാണ് കൊച്ചിയുടെ ഇന്നിംഗ്സ് വീണ്ടും ടോപ് ഗിയറിലായത്. സാലി വന്നതോടെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടി എണ്‍പതുകളിലെത്തിയ സഞ്ജു പിന്നീട് ഒരു സിക്സ് കൂടി നേടി 89ലേക്ക് കുതിച്ചെങ്കിലും അജിനാസിനെതിരെ വീണ്ടും സിക്സ് പറത്താനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ആനന്ദ് കൃഷ്ണന്‍റെ അതിമനോഹര ക്യാച്ചില്‍ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 51 പന്തില്‍ 121 റണ്‍സെടുത്ത് ടീമിന്‍റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.
കെസിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു മധ്യനിരയിലായിരുന്നു കളിച്ചത്. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങാതിരുന്ന സഞ്ജു ആലപ്പി റിപ്പിള്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയെങ്കിലും 22 പന്തില്‍ 13 റണ്‍സ് മാത്രം നേടാനെ കഴിഞ്ഞുള്ളു. ഒരു ബൗണ്ടറി പോലും നേടാതെ സഞ്ജു മടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക