
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം മുംബൈയോട് കനത്ത തോല്‍വി വഴങ്ങിയത് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജു സാംസണ് ഇരട്ട പ്രഹരമായി. ആദ്യ ഇന്നിംഗ്സില്‍ മുംബൈയെ 251 റണ്‍സിന് പുറത്താക്കി സഞ്ജു ക്യാപ്റ്റൻസിയില്‍ മികവ് കാട്ടിയെങ്കിലും രണ്ട് ഇന്നിംഗ്സിലും മുംബൈ വാലറ്റത്തിന്‍റെ പ്രകടനം മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിംഗ്സില്‍ 151-6ലേക്ക് വീണ മുംബൈ അവസാന നാലു വിക്കറ്റില്‍ 100 റണ്‍സടിച്ചപ്പോള്‍, രണ്ടാം ഇന്നിംഗ്സില്‍ 226-5ലേക്ക് വീണശേഷം 319 റണ്‍സിലെത്തി. മുംബൈ വാലറ്റത്തിന്‍റെ ചെറുത്തു നില്‍പ്പ് വേഗം തടയുന്നതില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു രണ്ടു തവണയും പരാജയപ്പെട്ടു.
ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഏകദിന ശൈലിയിൽ ബാറ്റുവീശി 36 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു പുറത്തായതാണ് കേരളത്തിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. കേരളം 170-3 എന്ന മികച്ച സ്കോറില്‍ നില്‍ക്കെയാണ് ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച സഞ്ജു വീണത്. പിന്നീട് 74 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളം ഓള്‍ ഔട്ടായി. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്ന് ഭേദപ്പെട്ട ലീഡ് നേടാനാവഞ്ഞത് മത്സരത്തില്‍ എതിരാളികള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്തു.
പൊരുതി നോക്കിയത് സഞ്ജു മാത്രം, രഞ്ജിയില്‍ തകര്‍ന്നടിഞ്ഞ് കേരളം; മുംബൈക്കെതിരെ നാണംകെട്ട തോല്‍വി
രണ്ടാം ഇന്നിംഗ്സിലാകട്ടെ ജലജ് സക്സേനയെ ഓപ്പണറാക്കിയ സഞ്ജുവിന്‍റെ തന്ത്രവും പാളി. കൃഷ്ണപ്രസാദും രോഹന്‍ കുന്നുമ്മലും ആദ്യ ഇന്നിംഗ്സില്‍ ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും ജലജ് സക്സേനയെ ഓപ്പണറാക്കിയുള്ള പരീക്ഷണം കേരളത്തിന് ഗുണം ചെയ്തില്ല. മൂന്നാം നമ്പറിലെത്തിയ കൃഷ്ണപ്രസാദ് നാലു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ചാമനായും രണ്ടാം ഇന്നിംഗ്സില്‍ ആറാമനായുമാണ് സഞ്ജു ഇറങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും വാലറ്റക്കാരില്‍ നിന്ന് പിന്തുണയൊന്നും കിട്ടാതിരുന്നതോടെ സഞ്ജുവിന്‍റെ ചെറുത്തു നില്‍പ്പ് വെറുതെയായി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലെങ്കിലും വിക്കറ്റ് കീപ്പറുടെ റോളിലേക്ക് പരിഗണിക്കപ്പെടണമായിരുന്നെങ്കില്‍ രഞ്ജിയില്‍ സഞ്ജുവിന്‍റെ മികച്ചൊരും ഇന്നിംഗ്സ് അനിവാര്യമായിരുന്നു. കരുത്തരായ മുംബൈക്കെതിരെ അതിനുള്ള അവസരവും സഞ്ജുവിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ പിന്നിലേക്ക് പോകുന്നതോടെ സഞ്ജു പലപ്പോഴും വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മറുവശത്ത് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില് സെഞ്ചുറി നേടിയ കെ എസ് ഭരത് ടെസ്റ്റ് ടീമിലെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!