SAvIND : ലുംഗി എന്‍ഗിഡിക്ക് ആറ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ 327ന് പുറത്ത്

By Web TeamFirst Published Dec 28, 2021, 3:04 PM IST
Highlights

സെഞ്ചൂറിയനില്‍ ലുംഗി എന്‍ഗിഡിയുടെ (Lungi Ngidi) ആറ് വിക്കറ്റ് പ്രകടനാണ് ഇന്ത്യയെ തകര്‍ത്തത്. കഗിസോ റബാദ (Kagiso Rabada) മൂന്ന് വിക്കറ്റ് വീഴ്ത്തി. 123 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 327ന് പുറത്ത്. സെഞ്ചൂറിയനില്‍ ലുംഗി എന്‍ഗിഡിയുടെ (Lungi Ngidi) ആറ് വിക്കറ്റ് പ്രകടനാണ് ഇന്ത്യയെ തകര്‍ത്തത്. കഗിസോ റബാദ (Kagiso Rabada) മൂന്ന് വിക്കറ്റ് വീഴ്ത്തി. 123 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്നിന് 272 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകല്‍ കേവലം 55 റണ്‍സിന് നഷ്ടമായി. 

എന്‍ഗിക്ക് അഞ്ച് വിക്കറ്റ്

രാഹുലാണ് ഇന്ന് ആദ്യം മടങ്ങിത്. ഒന്നാംദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് മാത്രമാണ് താരം കൂട്ടിച്ചര്‍ത്തത്. റബാദയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. 16 ഫോറും ഒരു സിക്‌സും അടങ്ങുന്ന തായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ രഹാനെയും മടങ്ങി. വ്യക്തികത സ്‌കോര്‍ 48ല്‍ നില്‍ക്കെ എന്‍ഗിഡിക്കെതിരെ അപ്പര്‍ കട്ടിന് ശ്രമിക്കുമ്പോഴാണ് രഹാനെ മടങ്ങിയത്. ബാറ്റില്‍ ഉരസിയ പന്ത് ഡി കോക്കിന്റെ കൈകൡലേക്ക്. റിഷഭ് പന്താവട്ടെ (8) എന്‍ഗിഡിയുടെ തന്നെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ വാന്‍ ഡര്‍ ഡസ്സണ് ക്യാച്ച് സമ്മാനിച്ചു. മുഹമ്മദ് ഷമിയെ (8) പുറത്താക്കി എന്‍ഡിഗി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

റബാദയുടെ തിരിച്ചുവരവ്

ആദ്യദിനം നിറം മങ്ങിയ റബാദ ഗംഭീര തിരിച്ചവരവ് നടത്തി. രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ രണ്ട് വിക്കറ്റുകല്‍ കൂടി താരം സ്വന്തം പേരിലാക്കി. ആര്‍ അശ്വിനായിരുന്നു രണ്ടാമത്തെ ഇര. അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. ഷാര്‍ദുല്‍ ഠാക്കൂറിനെ (4) റബാദ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. 

ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും  ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

രാഹുലിന്റെ സെഞ്ചുറി

മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്‌സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 

പൂജാര സംപൂജ്യന്‍

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്‌സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

ടീമില്‍ അഞ്ച് ബൗളര്‍മാര്‍

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ്  കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്പിന്നറായി ടീമിലെത്തി.

click me!