
ദുബായ്: ഏഷ്യാ കപ്പിലെ ആവേശപ്പോരില്‍ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടിയപ്പോള്‍ ഡ്രസ്സിംഗ് റൂമിലും നടന്നത് നാടീയ നിമിഷങ്ങള്‍.പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെ ഔട്ടായി തിരിച്ചെത്തിയപ്പോള്‍ പുറത്തു തട്ടി അഭിനന്ദിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഡ്രസ്സിംഗ് റൂമിലേക്ക് സ്വീകരിച്ചത്. പിന്നാലെ സമ്മര്‍ദ്ദം കൊണ്ട് ഇരിപ്പുറക്കാതിരുന്ന സൂര്യകുമാര്‍ യാദവ് അവസാന ഓവര്‍ കാണാനായി കോച്ച് ഗൗതം ഗംഭീറിന് പിന്നിലായി നിലയുറപ്പിച്ചു. പിന്നില്‍ ഡ്രസ്സിംഗ് റൂമിനകത്ത് ആകാംക്ഷയോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും.
10 റണ്‍സായിരുന്നു ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തിലക് വര്‍മ ഡബിള്‍ ഓടിയപ്പോഴും ഇന്ത്യൻ താരങ്ങളുടെ മുഖത്ത് ചിരിപടര്‍ന്നില്ല. എന്നാല്‍ ഹാരിസ് റൗഫിന്‍റെ രണ്ടാം പന്ത് തിലക് സിക്സിന് പറത്തിയതോടെ കോച്ച് ഗൗതം ഗംഭീര്‍ മുന്നിലെ ടേബിളില്‍ ആഞ്ഞടിച്ച് ആവേശം പ്രകടിപ്പിച്ചു. കുല്‍ദീപും പാണ്ഡ്യയും ബുമ്രയും ചിരിയോടെ കൈയടിച്ചു. റിങ്കു സിംഗ് വിജയറണ്ണെടുത്തതിന് പിന്നാലെ കോച്ച് തന്നെ ആവേശപ്രകടനത്തിന് തുടക്കം കുറിച്ചു. ഗ്രൗണ്ടിലേക്കിറങ്ങിവന്ന് തിലകിനെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.
പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ അഭിനന്ദനം. ഡഗ് ഔട്ടിന് മുന്നില്‍ വിജയാഘോഷത്തില്‍ ഭാര്യയെയും പങ്കാളിയാക്കി സൂര്യകുമാര്‍ യാദവ്. പിന്നാലെ കളിക്കാരുടെ ഫോട്ടോ ഷൂട്ട്. കിരീടമില്ലാതെ ആഘോഷിക്കേണ്ടിവന്നെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാറിനോട് 2024ലെ ടി20 ലോകകപ്പ് ജയിച്ചപ്പോള്‍ രോഹിത് ശര്‍മ വന്നതുപോലെ വരാന്‍ പറഞ്ഞ് പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഒടുവില്‍ സാങ്കല്‍പിക ട്രോഫി വാനിലേക്കുയര്‍ത്തി വിജയാഘോഷം.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക