
ഓവല്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത കുപ്പായത്തില്‍ കാര്യമായി തിളങ്ങാനാവാതെ പേസ് ഓള്‍ റൗണ്ടറെന്ന പേരില്‍ മാത്രം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയ ഷാര്‍ദ്ദുല്‍ താക്കൂര്‍ ഓവലില്‍ നിന്ന് മടങ്ങുക ഇതിഹാസമായിട്ടാകും. കാരണം ഓവലില്‍ ഇതിഹാസങ്ങള്‍ക്ക് മാത്രം സാധ്യമായ നേട്ടമാണ് ഇന്നലെ അര്‍ധസെഞ്ചുറി അടിച്ചതിലൂടെ ഷാര്‍ദ്ദുല്‍ സ്വന്തമാക്കിയത്.
നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റെടുത്തും റണ്ണെടുത്തും മുമ്പെ ആരാധകര്‍ക്ക് ഷാര്‍ദ്ദുല്‍ ലോര്‍ഡ് താക്കൂറാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ മികച്ച തുടക്കമിട്ട് ഭീഷണിയായ വളര്‍ന്ന ഡേവിഡ് വാര്‍ണറുടെയും സെഞ്ചുറിയുമായി കുതിച്ച സ്റ്റീവ് സ്മിത്തിന്‍റെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയും താക്കൂര്‍ ഇന്ത്യയുടെ രക്ഷകനായിരുന്നു. ഇതിന് പിന്നാലെയാണ് ബാറ്റിംഗില്‍ അജിങ്ക്യാ രഹാനെക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി താക്കൂര്‍ വീണ്ടും രക്ഷകദൗത്യം പൂര്‍ത്തിയാക്കിയത്.
109 പന്ത് നേരിട്ട താക്കൂര്‍ 51 റണ്‍സെടുത്ത് പുറത്തായി. ഫോളോ ഓണിന് എട്ട് റണ്‍സകലെ രഹാനെ വീണപ്പോഴും ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചതും താക്കൂറായിരുന്നു. ഓവലില്‍ തന്‍റെ മൂന്നാം ടെസ്റ്റ് അര്‍ധസെഞ്ചുറി നേടിയ താക്കൂര്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി.
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും അലന്‍ ബോര്‍ഡര്‍ക്കും ശേഷം ഓവലില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറി നേടുന്ന ആദ്യ സന്ദര്‍ശ ബാറ്ററെന്ന റെക്കോര്‍ഡാണ് താക്കൂര്‍ ഇന്നലെ സ്വന്തം പേരിലാക്കിയത്. ബാറ്റിംഗിനിടെ ഓസീസ് പേസര്‍മാരുടെ പന്ത് കൈത്തണ്ടയില്‍ കൊണ്ട് പരിക്കേറ്റിട്ടും രഹാനെക്കൊപ്പം താക്കൂര്‍ പുറത്തെടുത്ത പോരാട്ടമാണ് ഇന്ത്യയെ 296 റണ്‍സിലെത്തിച്ചത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് ഉയര്‍ത്തി അടിച്ച പന്ത് കൈയിലൊതുക്കിയും താക്കൂര്‍ ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു. മൂന്നാം ദിനം ആറോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ താക്കൂറിനായില്ലെങ്കിലും നാലാം ദിനം വീണ്ടും താക്കൂര്‍ ഇന്ത്യയുടെ ദൈവദൂതനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!