അവന്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ പോലെ; ഗില്ലിനെ വാഴ്ത്തി മുന്‍ പാക് നായകന്‍

By Web TeamFirst Published Jan 20, 2023, 12:40 PM IST
Highlights

കരുത്തിനെക്കാള്‍ അഴകിനും മികവിനുമാണ് ഗില്‍ പ്രാധാന്യം കൊടുക്കുന്നത്. ടി20 ക്രിക്കറ്റിന്‍റെ കാലത്ത് തകര്‍ത്തടിക്കുന്ന നിരവധി ബാറ്റര്‍മാരെ നമുക്ക് കാണാനാവും. എന്നാല്‍ ഈ പ്രായത്തില്‍ ഗില്ലിനെപ്പോലെ സാങ്കേതിക തികവോടെ ഇത്രയും സുന്ദരമായി സ്ട്രോക്ക് പ്ലേ കളിക്കുന്ന കളിക്കാര്‍ അപൂര്‍വമാണ്.

കറാച്ചി: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററോട് ഉപമിച്ച് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ടെന്നീസില്‍ ഫെഡറര്‍ കളിക്കുന്നതുപോലെ ഒഴുക്കോടെ സുന്ദരമായ കളിയാണ് ഗില്ലിന്‍റേതെന്ന് സല്‍മാന്‍ ബട്ട് യുട്യൂബ് ചാനലില്‍ പറഞ്ഞു.

കരുത്തിനെക്കാള്‍ അഴകിനും മികവിനുമാണ് ഗില്‍ പ്രാധാന്യം കൊടുക്കുന്നത്. ടി20 ക്രിക്കറ്റിന്‍റെ കാലത്ത് തകര്‍ത്തടിക്കുന്ന നിരവധി ബാറ്റര്‍മാരെ നമുക്ക് കാണാനാവും. എന്നാല്‍ ഈ പ്രായത്തില്‍ ഗില്ലിനെപ്പോലെ സാങ്കേതിക തികവോടെ ഇത്രയും സുന്ദരമായി സ്ട്രോക്ക് പ്ലേ കളിക്കുന്ന കളിക്കാര്‍ അപൂര്‍വമാണ്. ഒരു അപൂര്‍വ പ്രതിഭയാണ് ഗില്‍. മഹാനായ കളിക്കാരന്‍റെ മിന്നലാട്ടങ്ങള്‍ അവനില്‍ ഇപ്പോഴെ കാണാനാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ അവന്‍റെ കളി കണ്ടശേഷം ഞാന്‍ ഗില്ലിന്‍റെ വലിയൊരു ആരാധകനായി മാറി.

ഓരോ സ്ട്രോക്കുകളും ഫിനിഷ് ചെയ്യുന്ന രീതി തന്നെ അവനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. അവന്‍റെ സ്ട്രോക് പ്ലേ മാത്രമല്ല, റണ്‍നേടുന്ന രീതിയും വളരെ സവിശേഷമാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മറുവശത്ത് ബാറ്റര്‍മാര്‍ ഓരോരുത്തരായി മടങ്ങുമ്പോഴും ഏത് ബൗളര്‍ക്കെതിരെ ഏത് തരം ഷോട്ട് കളിക്കണമെന്നും ബൗളര്‍മാരില്‍ ആരെ ലക്ഷ്യം വെക്കണമെന്നും ഗില്ലിന് കൃത്യതയുണ്ടായിരുന്നുവെന്നും ബട്ട് പറഞ്ഞു.

പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ശ്രമിച്ച ഫീല്‍ഡര്‍ അവതാരകയെ മറിച്ചിട്ടു; എന്നിട്ടും ലൈവ് തുടര്‍ന്ന് സൈനാബ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മാര്‍ക്ക് വോ, സയ്യിദ് അന്‍വര്‍, ജാക് കാലിസ് തുടങ്ങിയവരെപ്പോലെ സുന്ദരമായി കളിക്കുന്നവര്‍ ഇന്നില്ല. ക്രിക്കറ്റിന്‍റെ സൗന്ദര്യം തന്നെ നഷ്ടമായ ഇക്കാലത്ത് ഗില്ലിനെപ്പോലൊരു കളിക്കാരന്‍ അനിവാര്യമാണെന്നും ബട്ട് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം ഏകദിനത്തില്‍ ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് തിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി. വിരാട് കോലിയുടെയും ശിഖര്‍ ധവാന്‍റെയും പേരിലുള്ള റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

click me!