മുഹമ്മദ് സിറാജിന് നേരെ വീണ്ടും വംശീയാധിക്ഷേപം; ഓസ്‌ട്രേലിയന്‍ ആരാധകരെ പുറത്താക്കി

By Web TeamFirst Published Jan 10, 2021, 10:46 AM IST
Highlights

ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചതോടെ മത്സരം അല്‍പസമയം നിര്‍ത്തിവെക്കേണ്ടിവന്നു. രഹാനെ പരാതി അംപയര്‍മാരെ അറിയിച്ചു.

സിഡ്‌നി:  ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം. സിഡ്‌നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചതോടെ മത്സരം അല്‍പസമയം നിര്‍ത്തിവെക്കേണ്ടിവന്നു. രഹാനെ പരാതി അംപയര്‍മാരെ അറിയിച്ചു. അധിക്ഷേപം നടത്തിയവരെ സിറാജ് തന്നെയാണ് ചൂണ്ടികാണിച്ചുകൊടുത്തത്. ഗ്രൗണ്ടിലേക്കിറങ്ങിവന്ന മാച്ച് ഓഫീഷ്യല്‍സ് അംപയറും ആറ് പേരെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിസെത്തി ഇവരെ പുറത്താക്കുകയായിരുന്നു.

ഇവരെ പുറത്താക്കിയ ശേഷമാണ് പിന്നീട് മത്സരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിരുന്നു. ഇന്നലെ സിറാജിനെ കൂടാതെ ജസ്പ്രീത് ബുമ്രയ്‌ക്കെതിരേയും വംശീയാധിക്ഷേപമുണ്ടായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി. ഇന്ത്യയുടെ പരാതിയില്‍ ഐസിസി അന്വേഷണം ആരംഭിച്ചിരുന്നു. സിഡ്‌നിയില്‍ മാത്രമല്ല, മെല്‍ബണിലും വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കിയിരുന്നു. 

വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നി ടെസ്റ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇടക്കാല സിഇഒ നിക്ക് ഹോക്ലിക്ക് അഗ്‌നിപരീക്ഷയാകുമെന്നും ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും പ്രതിനിധി വ്യക്തമാക്കി.

click me!