മുഹമ്മദ് ഇനാന്‍ ഷോ, 6 സിക്‌സ് 12 ഫോര്‍! ഇന്ത്യ അണ്ടര്‍ 19 ടീമിന് സെഞ്ചുറി നേടി മലയാളി താരം

Published : Nov 24, 2025, 10:39 AM IST
Mohamed Enaan

Synopsis

ഇന്ത്യ അണ്ടര്‍ 19 എ ടീമിനായി മലയാളി താരം മുഹമ്മദ് ഇനാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 74 പന്തില്‍ പുറത്താവാതെ 105 റണ്‍സെടുത്ത ഇനാന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ എ ടീം, ഇന്ത്യ ബി ടീമിനെതിരെ 26 റണ്‍സിന് വിജയിച്ചു. 

ബെംഗളൂരു: അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യ എ ടീമിന് വേണ്ടി തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം മുഹമ്മദ് ഇനാന്‍. മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ അണ്ടര്‍ 19 ബി ടീമിനെതിരെ 74 പന്തുകളില്‍ പുറത്താവാതെ 105 റണ്‍സാണ് നേടിയത്. ഇനാന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ എ 26 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ബി 47.2 ഓവറില്‍ 243ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇനാന്‍ തന്നെയാണ് മത്സരത്തിലെ താരവും. മൂന്ന മത്സരങ്ങളും തോറ്റ ഇന്ത്യ ബി അവസാന സ്ഥാനത്താണ്. മൂന്നില്‍ രണ്ടും ജയിച്ച ഇന്ത്യ എ രണ്ടാമത്. ടൂര്‍ണമെന്റില്‍ മൂന്നാമത്തെ ടീമായ അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 രണ്ടില്‍ രണ്ട് ജയവുമായി ഒന്നാമത്.

എ ടീമിനെതിരെ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ബി ടീമിന് വേണ്ടി 99 റണ്‍സെടുത്ത ഹര്‍വന്‍ഷ് പങ്കാലിയ ടോപ് സ്‌കോററായി. അര്‍ണവ് ബുഗ്ഗ (49), ജഗനാഥന്‍ ഹേംചുടേഷന്‍ (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. വേദാന്ത് ത്രിവേദി (11), ബി കെ കിഷോര്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആദിത്യ റാവത്ത്, മുഹമ്മദ് മാലിക്ക് എന്നിവര്‍ എ ടീമിന് വേണ്ടി നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇനാന്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

അഞ്ചിന് 69, പിന്നീട് ആറിന് 100 എന്ന നിലയില്‍ ഇന്ത്യ എ തകര്‍ച്ച നേരിടുമ്പോഴാണ് ഇനാന്‍ ക്രീസിലെത്തുന്നത്. ലക്ഷ്യ റായ്ചന്ദാനി (2), വന്‍ഷ് ആചാര്യ (12), വി കെ വിനീത് (2), അഭിഗ്യാന്‍ കുണ്ടു (0), അലങ്കൃത് റാപോളെ (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മുന്‍ നിരയില്‍ വിഹാന്‍ മല്‍ഹോത്രയുടെ (42) ഇന്നിംഗ്‌സ് മാത്രമാണ് തുണയായത്. തുടര്‍ ഇനാന്‍ നടത്തിയ പോരാട്ടമാണ് എ ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 74 പന്തുകള്‍ നേരിട്ട ഇനാന്‍ ആറ് സിക്‌സും 12 ഫോറും നേടിയിരുന്നു. 30 റണ്‍സെടുത്ത് അന്‍മോല്‍ജീത് സിംഗിനൊപ്പം 135 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഇനാന് സാധിച്ചിരുന്നു. ഖിലന്‍ പട്ടേലാണ് (37) പുറത്തായ മറ്റൊരു താരം.

ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിച്ചിരുന്ന ഇനാനെ അവിടെ പരിശീലകനായിരുന്ന മുന്‍ പാകിസ്ഥാന്‍ താരം സഖ്‌ലൈന്‍ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വാതില്‍ തുറന്നു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാന്‍ കേരള വര്‍മ്മ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റിങ്കു ഹീറോ; സൂപ്പര്‍ ഓവറില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
താളം തെറ്റിക്കാനില്ല! ധോണി കായികക്ഷമത വീണ്ടെടുത്തെങ്കിലും; ഉടന്‍ കളിക്കളത്തിലേക്ക് ഇറങ്ങിയേക്കില്ല