
ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ബെര്‍മിംഗ്ഹാമില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകയായിരുന്നു. ജാമി സ്മിത്ത് (184), ഹാരി ബ്രൂക്ക് (158) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ആറും ആകാശ് ദീപ് നാലും വിക്കറ്റ് വീഴ്ത്തി. നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ (269) ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചിരുന്നത്.
ഒരു ഘട്ടത്തില്‍ അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇംഗ്ലണ്ട്. പിന്നീട് ബ്രൂക്ക് - സ്മിത്ത് സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇരുവരും 303 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ന്യൂബോള്‍ എടുത്തതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ബ്രൂക്കിനെ ബൗള്‍ഡാക്കി ആകാശാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ഒരു സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. പിന്നീടെത്തിയ ക്രിസ് വോക്‌സിനെ (5) ആകാശ് സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ബ്രൈഡണ്‍ കാര്‍സെ (0) സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നിലും കുടുങ്ങി. തൊട്ടടുത്ത ഓവറില്‍ ജോഷ് ടംഗിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഷൊയ്ബ് ബഷീറിനെ (0) സിറാജ് ബൗള്‍ഡാക്കുകയും ചെയ്തതോടെ സ്മിത്തിന് ഇരട്ട സെഞ്ചുറി നേടാനുള്ള അവസരവും നഷ്ടമായി. 207 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 21 ഫോറും നേടി.
ഇന്ന് തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. മൂന്നിന് 77 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് ജോ റൂട്ട് (22), ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തില്‍ നഷ്ടമായത്. റൂട്ട്, സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. തൊട്ടടുത്ത പന്തില്‍ സ്റ്റോക്‌സും മടങ്ങി. ഇത്തവണയും പന്തിന് തന്നെയായിരുന്നു ക്യാച്ച്. തുടര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. സ്മിത്താണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ഇന്നലെ സാക് ക്രൗളിയെ (19) പുറത്താക്കാന്‍ സിറാജിന് സാധിച്ചിരുന്നു. സ്ലിപ്പില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കിയാണ് ക്രൗളി മടങ്ങിയത്. ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ ഒരോവറില്‍ തന്നെ ആകാശ് ദീപും പുറത്താക്കി. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും മടങ്ങുന്നത്.
കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ഡക്കറ്റിനെ ആകാശ് തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ മറ്റൊരു സെഞ്ചുറിക്കാരന്‍ ഒല്ലി പോപ്പിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലും കൈയിലൊതുക്കി. നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ചുറിക്ക് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.
ആറാം വിക്കറ്റില്‍ ജഡേജക്കൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം(42) സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. ആദ്യ ടെസ്റ്റിലേതുപോലെ വാലറ്റം തകര്‍ന്നടിഞപ്പോള്‍ അവസാന നാലു വിക്കറ്റുകള്‍ ഇന്ത്യക്ക് 29 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ജോഷ് ടങ്, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!