സീല്‍സിന് ആറ് വിക്കറ്റ്, പാകിസ്ഥാന്‍ വെറും 92 റണ്‍സിന് പുറത്ത്! വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം, ഏകദിന പരമ്പര

Published : Aug 13, 2025, 09:20 AM IST
Jayden Seales

Synopsis

പാകിസ്ഥാനെതിരായ അവസാന ഏകദിനത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര 2-1ന് സ്വന്തമാക്കി.

ട്രിനിഡാഡ്: പാകിസ്ഥാനെതിരെ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. അവസാന ഏകദിനത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിട്ടതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് 2-1ന് പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് നേടിയത്. 94 പന്തില്‍ 120 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ കേവലം 29.2 ഓവറില്‍ 92ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ നേടിയ ജെയ്ഡന്‍ സീല്‍സാണ് പാകിസ്ഥാനെ തകര്‍ത്തത്. 30 റണ്‍സെടുത്ത സല്‍മാന്‍ അഗയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

മുഹമ്മദ് നവാസ് (പുറത്താവാതെ 23), ഹസന്‍ നവാസ് (13) എന്നിവരാണ് പാകിസ്ഥാന് വേണ്ടി രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 23 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഈ നാല് വിക്കറ്റുകളും സീല്‍സിനായിരുന്നു. സെയിം അയൂബ് (0) ആദ്യ ഓവറില്‍ തന്നെ മടങ്ങി. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. മൂന്നാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ അബ്ദുള്ള ഷെഫീഖ് (0), മുഹമ്മദ് റിസ്വാന്‍ (0) എന്നിവരും പുറത്തായി. റിസ്വാന്‍ ബൗള്‍ഡാവുകയായിരുന്നു. ഒമ്പതാം ഓവറില്‍ ബാബര്‍ അസമിനേയും തിരിച്ചയച്ച് സീല്‍സ് പാക് മുന്‍ നിര ഒതുക്കി.

പിന്നീട് അഗ - നവാസ് സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ നവാസിനെ പുറത്താക്കി ഗുഡകേഷ് മോട്ടി ആതിഥേയരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ ഹുസൈന്‍ താലാത് (1) റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ബൗള്‍ഡായി. ഇതിനിടെ അഗ കൂടി മടങ്ങിയോതെ പാകിസ്ഥാന് ഏഴിന് 70 എന്ന നിലയിലായി. നസീം ഷാ (6), ഹസന്‍ അലി (0) എന്നിവരെ കൂടി പുറത്താക്കി സീല്‍സ് വിക്കറ്റ് നേട്ടം ആറ് ആക്കി. അബ്രാര്‍ അഹമ്മദ് (0) റണ്ണൗട്ടായി. ഒരു സിക്‌സും ആറ് ഫോറും മാത്രമാണ് പാകിസ്ഥാന്‍ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്.

നേരത്തെ, വെസ്റ്റ് ഇന്‍ഡീസിന് അത്ര നല്ല തുടക്കം ലഭിച്ചിരുന്നില്ല. 68 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ബ്രന്‍ഡന്‍ കിംഗ് (5), എവിന്‍ ലൂയിസ് (37), കീസി കാര്‍ട്ടി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെ ഹോപ്പ് - ഷെഫാനെ റുതര്‍ഫോര്‍ഡ് (15) സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്ത് വിന്‍ഡീസിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ റുതര്‍ഫോര്‍ഡിനെ മടക്കി അയൂബ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് റോസ്റ്റണ്‍ ചേസ് (36) - ഹോപ് സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. നസീം ഷായാണ് കൂട്ടൂകെട്ട് പൊളിച്ചത്. 41-ാം ഓവറില്‍ ചേസിനെ നസീം ബൗള്‍ഡാക്കി. മോട്ടി ആവട്ടെ മുഹമ്മദ് നവാസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ആറിന് 184 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് അവസാന എട്ട് ഓവറുകളില്‍ 110 റണ്‍സാണ് ഹോപ്പ് - ജസ്റ്റിന്‍ ഗ്രീവ്‌സ് അടിച്ചെടുത്തത്.

ഗ്രീവ്‌സ് 24 പന്തില്‍ പുറത്താവാതെ 43 റണ്‍സ് നേടി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 94 പന്തുകള്‍ നേരിട്ട ഹോപ്പ് അഞ്ച് സിക്‌സും 10 ഫോറും നേടി. പാകിസ്ഥാന് വേണ്ടി നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി ഫൈനല്‍: വിദര്‍ഭയുടെ കൂറ്റന്‍ സ്‌കോറിനെതിരെ സൗരാഷ്ട്ര പൊരുതുന്നു
രോഹിത് ശര്‍മയ്ക്ക് വീണ്ടും നിരാശ, ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ