
പല്ലെക്കെലെ: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര(SLW vs INDW ODIs 2022) തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍(Sri Lanka Women vs India Women 3rd ODI) 39 റണ്‍സിന്‍റെ ജയവുമായാണ് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതകള്‍ മുന്നോട്ടുവെച്ച 256 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കന്‍ വനിതകള്‍ 216 റണ്‍സില്‍ പുറത്തായി. തകർപ്പന്‍ അർധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറാണ്(Harmanpreet Kaur) ഇന്ത്യയുടെ വിജയശില്‍പി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. സ്മൃതി മന്ഥാന ആറ് റണ്‍സില്‍ പുറത്തായെങ്കിലും ഒരിക്കല്‍ക്കൂടി ഷെഫാലി വർമ്മ ഫോമിലായപ്പോള്‍ ഇന്ത്യയുടെ തുടക്കം മോശമായില്ല. ഷെഫാലി 50 പന്തില്‍ 49 റണ്‍സെടുത്തു. പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്യ 38 പന്തില്‍ 30 റണ്‍സ് കുറിച്ചു. ഇതിന് ശേഷം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും പൂജ വസ്ത്രക്കറും കാഴ്ചവെച്ച മിന്നും ബാറ്റിംഗ് ഇന്ത്യക്ക് കരുത്തായി. ഹർമന്‍ 88 പന്തില്‍ 75 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പൂജ 65 പന്തില്‍ 56* റണ്‍സുമായി പുറത്താകാതെ നിന്നു. ഹർലീന്‍ ഡിയോള്‍(1), ദീപ്തി ശർമ്മ(4), റിച്ചാ ഘോഷ്(2), മേഘ്ന സിംഗ്(8), രേണുക സിംഗ്(2), രാജേശ്വരി ഗെയ്ക്വാദ്(3*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ. ലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു, രശ്മി ഡി സില്‍വ, ഇനോക രണവീര എന്നിവർ രണ്ട് വീതവും അമാ കാഞ്ചനയും ഒഷിഡി രണസിംഹെയും കവിഷാ ദില്‍ഹാരിയും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിലും ചമാരി അട്ടപ്പട്ടു തിളങ്ങിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ചമാരി 41 പന്തില്‍ 44 റണ്‍സ് നേടി. 59 പന്തില്‍ 48* റണ്‍സുമായി പുറത്താകാതെ നിന്ന നിലാക്ഷി ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്കോറർ. ഹസിനി പെരേര 39 ഉം ഹർഷിതാ മാധവി 22ഉം റണ്ണെടുത്തു. നാല് താരങ്ങള്‍ ഒറ്റയക്കത്തില്‍ മടങ്ങി. ഇതോടെ ലങ്കയുടെ പോരാട്ടം 47.3 ഓവറില്‍ 216ല്‍ അവസാനിച്ചു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദ് മൂന്നും മേഘ്ന സിംഗും പൂജ വസ്ത്രക്കറും രണ്ട് വീതവും ഹർമന്‍പ്രീത് കൗറും ദീപ്തി ശർമ്മയും ഹർലീന്‍ ഡിയോളും ഓരോ വിക്കറ്റും നേടി. ഹർമന്‍പ്രീത് മത്സരത്തിലെയും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ആദ്യ ഏകദിനം നാല് വിക്കറ്റിനും രണ്ടാമത്തേത് 10 വിക്കറ്റിനും ഇന്ത്യന്‍ വനിതകള്‍ വിജയിച്ചിരുന്നു.