
മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം (ലൈവ് സ്ട്രീമിംഗ്) റിലയന്‍സിന് കീഴിലുള്ള വിയാകോം18 ഉം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഓരോ മത്സരത്തിനും 50 കോടിയോളം രൂപ ബിസിസിഐ നല്‍കണം. ജിയോക്ക ആകെ ചെലവാകുന്ന തുക 20,500 കോടിയാണ്. നേരത്തെ ടിവി സംപ്രേഷണാവകാശം സോണി സ്വന്തമാക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണവകാശം വിറ്റുപോയത് 43, 500 കോടിക്കാണ്. ഒരു മത്സരത്തില്‍ നിന്നും ബിസിസിഐയ്ക്കു ലഭിക്കു 107.5 കോടി രൂപയാണ്. രണ്ടു കമ്പനികളില്‍ നിന്നുമായി സംപ്രേണാവകാശത്തിലെ ബിസിസിഐയുടെ ഖജനാവിലേക്കു വരുന്നത് 44,075 കോടി.
2008ലെ കന്നി സീസണ്‍ മുതല്‍ എട്ടു വര്‍ഷം ഐപിഎല്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നത് സോണിയായിരുന്നു. 2008ലെ പ്രഥമ സീസണിലെ സംപ്രേക്ഷണ അവകാശത്തിനു വേണ്ടി സോണി മുടക്കിയതിനേക്കാള്‍ മൂന്നു മടങ്ങ് അധികമാണ ഇപ്പോള്‍ മുടക്കിയിരിക്കുന്നത്. അതിനു ശേഷമാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം കൈക്കലാക്കിയത്. 2021 വരെ അവര്‍ ഇതു നിലനിര്‍ത്തുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 410 മത്സരങ്ങളുണ്ടാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇക്കാര്യത്തില്‍ ട്വിസ്റ്റുകളുണ്ടാകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അധികൃതര്‍ പുറത്തിവിടാത്തത്. ലേലം ഇന്ന് രാവിലെ പതിനൊന്നിനാണ് പുനരാരംഭിച്ചത്. സോണി, റിലയന്‍സ് എന്നിവര്‍ക്ക് പുറമെ ഡിസ്‌നി, സീ എന്റര്‍ടെയ്‌ന്മെന്റ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖര്‍. നാല് വ്യത്യസ്ത പാക്കേജുകളായാണ് ലേലം നടന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടെലിവിഷന്‍ സംപ്രേഷണത്തിന് മാത്രമായാണ് ഒരു പാക്കേജ്. ഇതേ മേഖലയിലെ ഡിജിറ്റല്‍ സംപ്രേഷണ അവകാശത്തിനായാണ് രണ്ടാമത്തെ പാക്കേജ്.
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംപ്രേക്ഷണ മൂല്യമുള്ള ടൂര്‍മെന്റുകളില്‍ നാലാതാണ് ഐപിഎല്‍. അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഒന്നാം സ്ഥാനത്ത്. 132 കോടിയാണ് ലീഗിലെ ഒരു മത്സരത്തിന്റെ സംപ്രേക്ഷണ മൂല്യം. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് രണ്ടാം സ്ഥാനത്താണ്. അമേരിക്കയുടെ മേജര്‍ ലീഗ് ബേസ്‌ബോള്‍ മൂന്നാമതുണ്ട്. പ്രീമിയര്‍ ലീഗിനെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടാമതെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ, ഒടിടി ഭീമന്‍മാരായ ആമസോണ്‍ പിന്‍മാറിയിരുന്നു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും അവര്‍ സമര്‍പ്പിച്ചിട്ടില്ലായിരുന്നു.