
രാജ്കോട്ട്: ഇന്ത്യ എക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക എ ഒരു റണ്‍സിന് 3 വിക്കറ്റിലേക്കും 16 റണ്‍സിന് നാലു വിക്കറ്റിലേക്കും വീണെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഡിയാൻ ഫോറസ്റ്ററും സിനതെംബ ക്വിഷൈലും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 50 കടത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക എ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 54 റൺസെടുത്തിട്ടുണ്ട്. 28 പന്തില്‍ 23 റണ്‍സുമായി ഡിയാന്‍ ഫോറെസ്റ്ററും ഒരു റണ്ണുമായി ഡെലാനോ പോട്ട്‌ഗീറ്റ്റും ക്രീസില്‍. ഇന്ത്യ എക്കായി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് സിംഗ് പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ റൂബിന്‍ ഹെര്‍മാനെ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റൻ തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. ആദ്യ ഓവറിലെ നാലാം പന്തില്‍ ജോര്‍ദാന്‍ ഹെര്‍മാന്‍(0) തിലക് വര്‍മയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതോടെ സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ദക്ഷിണാഫ്രിക്കക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.
രണ്ടാം ഓവറില്‍ ക്യാപ്റ്റണൻ മാര്‍ക്വസ് അക്കര്‍മാനെ(0) പ്രസിദ്ധ് കൃഷ്ണ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്ക എ ഒരു റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായി. തന്‍റെ മൂന്നാം ഓവറില്‍ 10 റണ്‍സെടുത്ത റിവാള്‍ഡോ മൂണ്‍സാമിയെ കൂടി പുറത്താക്കി അര്‍ഷ്ദീപ് ദക്ഷിണാഫ്രിക്ക എയെ 16-4ലേക്ക് തള്ളിയിട്ടു. പിന്നീട് ഡിയാന്‍ ഫോസ്റ്ററും ക്വിഷൈലും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി 50 കടത്തിയെങ്കിലും സ്കോര്‍50 കടന്നതിന് പിന്നാലെ ക്വിഷൈലിനെ(15) വീഴ്ത്തി നിഷാന്ത് സിന്ധു കൂട്ടുകെട്ട് പൊളിച്ചു.
ദക്ഷിണാഫ്രിക്ക എ പ്ലേയിംഗ് ഇലവൻ: റിവാൾഡോ മൂൺസാമി, റൂബിൻ ഹെർമൻ, ജോർദാൻ ഹെർമൻ, മാർക്വെസ് അക്കർമാൻ (ക്യാപ്റ്റൻ), സിനതെംബ ക്വിഷൈൽ, ഡിയാൻ ഫോറസ്റ്റർ, ഡെലാനോ പോട്ട്‌ഗീറ്റർ, ജോൺ ഫോർച്യൂയിൻ, ടിയാൻ വാൻ വൂറൻ, ഷെപ്പോ മോറെക്കി, ഒട്ട്‌നീൽ ബാർട്ട്‌മാൻ.
ഇന്ത്യ എ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, തിലക് വർമ്മ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, നിശാന്ത് സിന്ധു, ഹർഷിത് റാണ, വിപ്രജ് നിഗം, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക