
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ സൂപ്പര്‍ ഓവറില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. രണ്ടാം ഓവറിലാണ് ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയത്. ഇരുവരും 187 റണ്‍സാണ് നേടിയത്. പിന്നാലെ മത്സരം സൂപ്പര്‍ ഓവറില്‍ലേക്ക്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്സ്ഥാന്‍ 17 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ദക്ഷിണാഫ്രിക്കയും അത്രയും തന്നെ സ്‌കോര്‍ നേടി. മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് 24 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മൂന്നോട്ട് വച്ചത്. അഫ്ഗാനിസ്ഥാന്‍ മൂന്ന് സിക്‌സുകള്‍ നേടിയെങ്കിലും 19 റണ്‍സെടുക്കാനാണ് സാധിച്ചത്.
അസ്മതുള്ള ഒമര്‍സായിയുടെ ആദ്യ പന്ത് തന്നെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സിക്‌സ് പായിച്ചു. രണ്ടാം പന്തില്‍ ഒരു റണ്‍. മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ രണ്ട് റണ്‍സ് നേടി. അടുത്ത രണ്ട് പന്തുകളും സിക്‌സര്‍. അവസാന പന്തില്‍ രണ്ട് റണ്‍ നേടി 24 റണ്‍സിന്റെ വിജയലക്ഷ്യം അഫ്ഗാന് മുന്നില്‍ വച്ച്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് കേശവ് മഹാരാജായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറുടെ ആദ്യ പന്തില്‍ മുഹമ്മദ് നബിക്ക് റണ്‍ നേടാനായില്ല. രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്തു. അവസാന നാല് പന്തില്‍ ജയിക്കാന്‍ വേണ്ടത് 24 റണ്‍സ്. ക്രീസിലെത്തിയ റഹ്മാനുള്ള ഗുര്‍ബാസ് അടുത്ത മൂന്ന് പന്തിലും സിക്‌സ് നേടി. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ്. എന്നാല്‍ മഹാരാജ് ഒരു വൈഡ് എറിഞ്ഞു. എങ്കിലും അവസാന പന്തില്‍ ഗുര്‍ബാസിനെ പുറത്താക്കാന്‍ മഹാരാജിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍സ് ജയം.
അഫ്ഗാന് 17 റണ്‍സ് നേടി. ലുങ്കി എന്‍ഗിഡിയുടെ ആദ്യ പന്ത് അസ്മതുള്ള ഒമര്‍സായ് ബൗണ്ടറി നേടി. രണ്ടാം പന്തില്‍ സിക്‌സ്. മൂന്നാം നാലും പന്തില്‍ ഓരോ റണ്‍ വീതം. അഞ്ചാം പന്തില്‍ അസ്മുള്ള ഫോര്‍ നേടി. ആറം പന്തില്‍ ഒരു റണ്‍സ് കൂടെ. 18 റണ്‍സ് വിജയലക്ഷ്യവായി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാനെത്തിയത് മില്ലറും ഡിവാള്‍ഡ് ബ്രേവിസും. ആദ്യ പന്തില്‍ മില്ലര്‍ ഒരു റണ്‍ ഓടിയെടുത്തു. രണ്ടാം പന്തില്‍ ബ്രേവിസ് സിക്‌സ് നേടി. എന്നാല്‍ മൂന്നാം പന്തില്‍ പുറത്തായി. നാലാം പന്തില്‍ സ്റ്റബ്‌സ് ബൗണ്ടറി നേടി. അഞ്ചാം പന്തില്‍ റണ്‍സെടുക്കാനായില്ല. അഫ്ഗാന്റെ സ്‌കോറിനൊപ്പമെത്താന്‍ അവസാന പന്തില്‍ വേണ്ടത് ആറ് റണ്‍സ്. എന്നാല്‍ സ്റ്റബ്‌സിന്റെ സിക്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് ജീവന്‍ നല്‍കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (28 പന്തില്‍ 61), ക്വിന്റണ്‍ ഡി കോക്ക് (41 പന്തില്‍ 59) എന്നിവരുടെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 19.4 ഓവറില്‍ 187ന് എല്ലാവരും പുറത്തായി. നാലാം പന്തില്‍ നൂര്‍ അഹമ്മദ് റണ്ണൗട്ടാവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!