ചരിത്രനേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക്

Published : Dec 29, 2021, 12:06 AM IST
ചരിത്രനേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക്

Synopsis

സുവർണ്ണനേട്ടങ്ങളുടെ തുടർച്ച ലക്ഷ്യമാക്കിയാണ് ഈ വർഷത്തെ അവസാനത്തെ ടെസ്റ്റ് സീരീസിനായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു എത്തിയിരിക്കുന്നത്. ഈയിടെ ക്രിക്കറ്റ് ഭരണത്തിലുണ്ടായ തർക്കങ്ങളും വിവാദങ്ങളും ഇന്ത്യൻ ടീമിൻ്റെ മേൽ നിഴൽ വീഴ്ത്തിയിട്ടുണ്ടെങ്കിലും കളിയിൽ അതൊന്നും വിഷയമാകില്ലെന്ന ദൃഢനിശ്ചത്തിലാണ് ടീമംഗങ്ങളും മാനേജ്മെൻ്റും.

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ നിർണ്ണായകമായ ഒരു വർഷമായിരുന്നു ഇന്ത്യക്ക് 2021. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള പ്രയാസങ്ങൾ നിരവധിയുണ്ടായെങ്കിലും തൊട്ടതെല്ലാം പൊന്നാക്കി വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻമാരായ വർഷം.  പ്രശസ്തമായ ഗബ്ബ ടെസ്റ്റ് സീരീസിൽ 32 വർഷമായി തോൽവിയെന്തെന്നറിയാത്ത ആസ്ത്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ ഇന്ത്യൻ കളിയുടെ തുടക്കം തന്നെ. ജനുവരിയിൽ നടന്ന ആ മാച്ചിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിലും ഇന്ത്യ ജയിച്ചു. അതിനിടയിൽ കൊറോണ വ്യാപനം പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നീട് ന്യൂസിലാൻ്റിനെതിരെ നടന്ന ടെസ്റ്റിലും വിജയിച്ച് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നേടാൻ ഇന്ത്യയ്ക്കായി. ഈ സുവർണ്ണനേട്ടങ്ങളുടെ തുടർച്ച ലക്ഷ്യമാക്കിയാണ് ഈ വർഷത്തെ അവസാനത്തെ ടെസ്റ്റ് സീരീസിനായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു എത്തിയിരിക്കുന്നത്.

ഈയിടെ ക്രിക്കറ്റ് ഭരണത്തിലുണ്ടായ തർക്കങ്ങളും വിവാദങ്ങളും ഇന്ത്യൻ ടീമിൻ്റെ മേൽ നിഴൽ വീഴ്ത്തിയിട്ടുണ്ടെങ്കിലും കളിയിൽ അതൊന്നും വിഷയമാകില്ലെന്ന ദൃഢനിശ്ചത്തിലാണ് ടീമംഗങ്ങളും മാനേജ്മെൻ്റും. ക്യാപ്റ്റൻ വിരാട് കോലിയും ബിസിസിഐ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ക്യാപ്റ്റൻ സ്ഥാനത്തു വന്ന മാറ്റവുമെല്ലാം നേടിയ വിജയങ്ങൾക്കപ്പുറം ഇന്ത്യൻ ക്രിക്കറ്റിൻ്റെ ശോഭ മങ്ങിപ്പിക്കുന്നതായിരുന്നു എന്നത് നിഷേധിക്കാനാവില്ല. ആ നിഴലിനെ മറികടക്കാനുള്ള വലിയ വിജയമാണ് ഇപ്പോൾ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ തേടുന്നതും.

പുതിയ വിജയങ്ങളുടെ തിളക്കത്തിലാണെങ്കിലും ദക്ഷിണാഫ്രിക്കയിൽ നടന്ന മാച്ചുകളിലൊന്നും അത്ര മികച്ച ചരിത്രമല്ല ഇന്ത്യക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. അവസാനം 2017-18ൽ നടന്ന സീരിസിലെ ആദ്യ രണ്ടു മാച്ചുകളും ജയിച്ച് ഏകപക്ഷീയമായ മുന്നേറ്റമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ നടന്ന ഏഴു ടെസ്റ്റ് സീരീസിൽ ആറ് എണ്ണത്തിലും ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്, ഒരെണ്ണമാണെങ്കിൽ സമനിലയിൽ എത്തിക്കാനേ ഇന്ത്യക്കു കഴിഞ്ഞുള്ളൂ. 

എന്നാൽ 2017-18ലെ ടെസ്റ്റിൽ വിജയം നേടാനായില്ലെങ്കിലും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും  ഇഷാന്ത് ശർമ്മയും ഭുവനേഷ് കുമാറും അണിനിരന്ന ഇന്ത്യൻ പേസ് നിര ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാന്മാരെ പിടിച്ചുകുലുക്കിയിരുന്നു. എന്നിട്ടും വിജയം നേടാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് അന്നത്തെ ഇന്ത്യൻ താരങ്ങളുടെ പിച്ചിലെ പരിചയക്കുറവും മറ്റുമാണ്. 

മധ്യനിരയുടെ ദൗർബല്യമാണ് ഇന്ത്യൻ ടീമിന് ഇക്കുറിയുള്ള പ്രധാന പരിമിതി. രോഹിത് ശർമ്മയും ഷുബ്മാൻ ഗില്ലും ഇല്ലാത്തതുകൊണ്ടുള്ള വിടവ് നികത്തുക മുൻനിരക്കാർക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. കാണികളേയും ഏറെ നിരാശരാക്കുന്നതാണ് അവരുടെ അഭാവം. എന്നാൽ ശ്രേയസ് അയ്യരുടേയും ഹനുമ വിഹാരിയുടേയും മികച്ച ഫോം ഇന്ത്യൻ ടീമിന് നൽകുന്ന പ്രതീക്ഷകളും വലുതാണ്. നിർണ്ണായക സന്ദർഭങ്ങളിൽ ഇവരിലാരെങ്കിലും മികച്ച ഫോമിലായാൽ മുൻനിരക്കാരുടെ സ്ഥൈര്യമാർന്ന പ്രകടനം കൂടി ചേർന്നാൽ ഇന്ത്യൻ ടീമിനെ കീഴ്പെടുത്താൻ എളുപ്പമല്ല.

മറുഭാഗത്താണെങ്കിൽ ആൻറിച്ച് നോർട്ജെയും ഒഴിവായതോടെ ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണം നയിക്കാനായി കാഗിസോ റബാഡ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിൽ ഒരു ടെസ്റ്റ് ജയം എന്നത് ഇന്ത്യയ്ക്ക് കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലാണ് എന്നാണ് ഈ സാഹചര്യം വിരൽ ചൂണ്ടുന്നത്. ഓസ്ട്രേലിയയിൽ തുടങ്ങി ഈ വർഷം അത്ഭുതങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ച ഇന്ത്യൻ ടീമിന് രാഹുൽ ദ്രാവിഡ് എന്ന കോച്ചിനു കീഴിൽ ഈ ചരിത്ര നേട്ടം കൂടി കൈവരിക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ