
ദില്ലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 100 റണ്‍സിനുള്ളില്‍ ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്കക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 100 റണ്‍സില്‍ താഴെ ഓള്‍ ഔട്ടാവുന്നത്.
1993ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നേടിയ 69 റണ്‍സാണ് ഏകദിന ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍. 2008ല്‍ ഇംഗ്ലണ്ടിനെതിരെ 83, 2022ല്‍ ഇംഗ്ലണ്ടിനെതിരെ 83 എന്നിങ്ങനെയാണ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറുകള്‍.
ഇന്ത്യക്കെതിരെ ഏറ്റവും കുറഞ്ഞ ഏകദിന ടോട്ടല്‍ കുറിച്ച ദക്ഷിണാഫ്രിക്ക 28 ഓവറില്‍ ഓള്‍ ഔട്ടായി. ഇന്ത്യന്‍ സ്പിന്‍ ത്രയമായ വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ഷഹബാസ് അഹമ്മദും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പേസര്‍ മുഹമ്മദ് സിറാജിനാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റ്.
ബിസിസിഐ പ്രസിഡന്‍റ്, ഗാംഗുലി പുറത്തേക്ക്; റോജര്‍ ബിന്നി പുതിയ പ്രസിഡന്‍റാകും
പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിാലണ് 99 റണ്‍സിന് ഓള്‍ ഔട്ടായത്. 34 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. കുല്‍ദീപ് യാദവ് നാലു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും മുഹ്ഹമദ് സിറാജും ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച പൂര്‍ണമാക്കി.
പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാവും.
ഒന്നാം നിര ടീം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്. നേരത്തെ ടി20 പരമ്പരയും ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!