South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ

Published : Dec 26, 2021, 08:55 PM ISTUpdated : Dec 28, 2021, 11:29 PM IST
South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ

Synopsis

ഏഴാം ടെസ്റ്റ് ശതകവുമായി കുതിക്കുന്ന രാഹുലിനൊപ്പം സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് ക്രീസില്‍

സെഞ്ചൂറിയന്‍: ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ (KL Rahul) സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌‌സിംഗ് ഡേ ടെസ്റ്റില്‍ (South Africa vs India 1st Test) ഇന്ത്യ മികച്ച നിലയില്‍. സെഞ്ചൂറിയനില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 272-3 എന്ന നിലയിലാണ് ഇന്ത്യ (Team India). ഏഴാം ടെസ്റ്റ് ശതകവുമായി കുതിക്കുന്ന രാഹുലിനൊപ്പം (122*) സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് (Ajinkya Rahane) 40* ക്രീസില്‍. പേസര്‍ ലുങ്കി എന്‍ഗിഡിയാണ് (Lungi Ngidi) ഇന്ത്യക്ക് നഷ്‌ടമായ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. 

കൊതിച്ച തുടക്കം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും  ഇന്ത്യയെ വിക്കറ്റ് നഷ്‌ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്‍റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

എന്‍ഗിഡിത്തീ, രാഹുല്‍ ഷോ

മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്‌സൈഡ് എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്‍റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 

ടോസ് ജയിച്ച് കോലി

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ്  കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്‌ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്‌പിന്നറായി ടീമിലെത്തി. 

ഗോള്‍ഡണ്‍ ഡക്ക് പൂജാര

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്‌സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

പ്ലേയിംഗ് ഇലവനുകള്‍ 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്‌ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, തെംബ ബവൂമ, ക്വിന്‍റണ്‍ ഡി കോക്ക്, വിയാന്‍ മള്‍ഡര്‍, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

KL Rahul Century : ഇടിത്തീയായി എന്‍ഗിഡി, കുലുങ്ങാതെ കെ എല്‍ രാഹുല്‍! സെഞ്ചൂറിയനില്‍ സ്വപ്‌ന സെഞ്ചുറി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ടോസിന് ഇറങ്ങുക മാത്രമല്ല ക്യാപ്റ്റന്റെ ജോലി'; സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവുമായി മുന്‍ താരം
'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍