ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരാവുകയായിരുന്നു
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ (South Africa vs India ODI Series 2022) തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് (Team India) അടുത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 40 ശതമാനം ഇന്ത്യക്ക് പിഴ ചുമത്തി. നിശ്ചിത സമയത്ത് ഇന്ത്യ രണ്ട് ഓവര്‍ കുറച്ച് എറിഞ്ഞതായി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് (Andy Pycroft) വ്യക്തമാക്കി. പരമ്പരയിലെ മൂന്ന് കളിയിലും ഇന്ത്യ തോറ്റിരുന്നു.
ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരാവുകയായിരുന്നു. ഏകദിനങ്ങളില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ആദ്യ ഏകദിനം 31 റണ്‍സിനും രണ്ടാമത്തേത് ഏഴ് വിക്കറ്റിനും മൂന്നാം മത്സരം നാല് റണ്‍സിനുമാണ് പ്രോട്ടീസ് വിജയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവി ഇന്ത്യക്ക് വലിയ പാഠമാണെന്നാണ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെ പ്രതികരണം. നായകന്‍ കെ എല്‍ രാഹുലിന് പരസ്യ പിന്തുണ നല്‍കുകയും ചെയ്തു ഇതിഹാസ താരം.
നാണംകെട്ട് ടീം ഇന്ത്യ
കേപ്‌ടൗണില്‍ നടന്ന അവസാന ഏകദിനത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടീസിന്‍റെ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍റൗട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 2020ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇതിന് മുമ്പ് ടീം ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അന്ന് വിരാട് കോലിക്ക് കീഴില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര തോല്‍ക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ രണ്ടാം ടെസ്റ്റിലും ഏകദിന പരമ്പരയിലും കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. നയിച്ച നാല് മത്സരങ്ങളിലും രാഹുല്‍ പരാജയം ഏറ്റുവാങ്ങിയതില്‍ വിമര്‍ശനം ശക്തമായിരുന്നു.