
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരെ നാളെ തുടങ്ങുന്ന ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിനുള്ള(South Africa vs India) ഇന്ത്യന്‍ ഇലവനില്‍(India Playing XI) ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അഞ്ച് ബൗളര്‍മാര്‍ വേണോ, ഏഴ് ബാറ്റര്‍മാരുമായി ഇറങ്ങണോ, മധ്യനിരയില്‍ അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) വീണ്ടും അവസരം നല്‍കണോ എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങളാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് മുന്നിലുള്ളത്.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ രഹാനെക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍. ദക്ഷിണാഫ്രിക്കയിലെ രഹാനെയുടെ പരിചയസമ്പത്തും മുന്‍കാല റെക്കോര്‍ഡും കണക്കിലെടുക്കണമെന്നും ജാഫര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബാറ്റിംഗില്‍ ഫോമിലല്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ രഹാനെക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 53 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 266 റണ്‍സടിച്ചിട്ടുണ്ട് രഹാനെ.
എന്നാല്‍ അവസാനം കളിച്ച 12 ടെസ്റ്റുകളില്‍ 411 റണ്‍സ് മാത്രം നേടിയ രഹാനെയുടെ ബാറ്റിംഗ് ശരാശരി വെറും 19.57 മാത്രമാണ്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രഹാനെക്ക് വീണ്ടും അവസരം നല്‍കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ഇതുവരെ നടത്തിയ ഏഴ് പര്യടനങ്ങളിലും ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!