പ്രായത്തേക്കാൾ പ്രകടനത്തിനും കായികക്ഷമതയ്ക്കും മുൻഗണന നൽകണമെന്നും, രോഹിത് ശർമയെയും വിരാട് കോലിയെയും പോലുള്ള പരിചയസമ്പന്നരെ മാറ്റിനിർത്തരുതെന്നും ധോണി പറഞ്ഞു.

റാഞ്ചി: അടുത്ത ഏകദിന ലോകകപ്പിലെ കളിക്കാരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും ടീമുകളുടെ കരുത്തിനെക്കുറിച്ചും മനസ്സ് തുറന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. പ്രായത്തെക്കാള്‍ ഉപരി പ്രകടനത്തിനും കായികക്ഷമതയ്ക്കും മുന്‍ഗണന നല്‍കണമെന്നാണ് ധോണിയുടെ പക്ഷം. അടുത്ത ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കേണ്ടതുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി. ഇരുവര്‍ക്കും പിന്തുണ നല്‍കികൊണ്ടാണ് ധോണി സംസാരിച്ചത്.

ഇരുവരുടേയും ലോകകപ്പ് പങ്കാളിത്തത്തെ കുറിച്ച് ധോണി പറഞ്ഞതിങ്ങനെ... ''പ്രായം വെറുമൊരു അക്കം മാത്രമാണ്. ഒരാള്‍ക്ക് അടുത്ത ലോകകപ്പ് കളിക്കണമെന്നുണ്ടെങ്കില്‍ അതിന് തടസ്സമാകേണ്ടത് പ്രായമല്ല. മികച്ച പ്രകടനവും കായികക്ഷമതയും ഉണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ തുടരാം. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ അസാമാന്യ പ്രതിഭയല്ലെങ്കില്‍ 20 വയസ്സുകാരനില്‍ നിന്ന് അനുഭവസമ്പത്ത് പ്രതീക്ഷിക്കാനാവില്ല. അനുഭവസമ്പത്തുള്ളവരെ മാറ്റിനിര്‍ത്തരുത്. എല്ലാവരെയും തുല്യമായി പരിഗണിക്കണം. രാജ്യത്തിനായി മികച്ച രീതിയില്‍ കളിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രവൃത്തിയില്‍ കാണിക്കുകയും ചെയ്യുന്നവര്‍ ടീമിലുണ്ടാകണം. പ്രകടനം മാത്രമായിരിക്കണം മാനദണ്ഡം. ടീമിലെ തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. നന്നായി കളിക്കുന്നവര്‍ ടീമിലുണ്ടാകും, അല്ലാത്തവര്‍ക്ക് പുറത്തുപോകേണ്ടി വരും. ഇതില്‍ വിവേചനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'' ധോണി വ്യക്തമാക്കി.

ടി20 ലോകകപ്പ് ടീമിനെ കുറിച്ചും ധോണി സംസാരിച്ചു...''ഇന്ത്യ അപകടകാരിയ ഒരു ടീമായി മാറിയിരിക്കുന്നു. ഏത് ടീമിനേയും തോല്‍പ്പിക്കാം. എന്നെ സംബന്ധിച്ച് ഏറ്റവും പേടിയുള്ള കാര്യം മഞ്ഞുവീഴ്ചയാണ്. ഞാന്‍ കളിച്ചിരുന്ന സമയത്തും അതിനെ ഭയപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച കളിയിലെ പല കാര്യങ്ങളും മാറ്റിമറിക്കും. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ ടോസ് നിര്‍ണ്ണായകമാകും.'' പരിചയസമ്പന്നരായ ടീമുകള്‍ക്ക് സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ അറിയാമെന്നും എന്നാല്‍ കാലാവസ്ഥാ ഘടകങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും ഒരു പുഞ്ചിരിയോടെ ധോണി ഓര്‍മ്മിപ്പിച്ചു.

YouTube video player