എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു. 

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു, ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍. എലിമിനേറ്ററില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചു. ഗുജറാത്തിന്റെ 168 റണ്‍സ് ഡല്‍ഹി 26 പന്ത് ശേഷിക്കേ മറികടന്നു. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ തണ്ടുതവണയും നേരിട്ട തോല്‍വിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മധുരപ്രതികാരം. ആധികാരിക ജയത്തോടെ ഗുജറാത്ത് ജയന്റസിനെ എലിമിനേറ്റ് ചെയ്ത ഡല്‍ഹിക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍. ഒന്നാം വിക്കറ്റില്‍ ലിസേലെ ലീയും ഷഫാലി വര്‍മ്മയും 89 റണ്‍സെടുത്തപ്പോള്‍ തന്നെ ഡല്‍ഹി സുരക്ഷിതരായി.

ലീ 24 പന്തില്‍ 43. ഷെഫാലി 21 പന്തില്‍ 31. ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി ജമിമ റോഡ്രിഗസ്. 23 പന്തില്‍ 41. ലോറ വോള്‍വാര്‍ട്ടിന്റെ അപരാജിത 41 റണ്‍സുകൂടിയായപ്പോള്‍ ഗുജറാത്ത് തലകുനിച്ചു. ഗുജറാത്തിനെ 168ല്‍ എറിഞ്ഞൊതുക്കിയ ബൗളിംഗ് കരുത്തുംനിര്‍ണായകമായി. ചിനേലെ ഹെന്റിക്ക് മൂന്നും നന്ദനി ശര്‍മ്മയ്ക്ക് രണ്ടും വിക്കറ്റ്. 62 റണ്‍സടുത്ത ബേത്ത് മൂണിയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. നാളെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍. ആര്‍സിബിയോട് ഉള്‍പ്പടെ കഴിഞ്ഞ മൂന്ന് ഫൈനലുകളിലെ തോല്‍വിക്ക് പകരം വീട്ടുമോ ജമിമയുടെ ഡല്‍ഹി. കാത്തിരിക്കാം.