പിടിച്ചുനിന്നത് മിതാലിയും കൗറും മാത്രം; ഇന്ത്യക്കെതിരായ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സ് ലക്ഷ്യം

By Web TeamFirst Published Mar 7, 2021, 12:53 PM IST
Highlights

50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 40 റണ്‍സെടുത്ത് പുറത്തായി. ദീപ്തി ശര്‍മ (27)യാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.
 

ലഖ്‌നൗ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 40 റണ്‍സെടുത്ത് പുറത്തായി. ദീപ്തി ശര്‍മ (27)യാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മായില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്്മായി. ജമീമ റോഡ്രിഗസ് (1), സ്മൃതി മന്ഥാന (14), പൂനം റാവുത് (10) എന്നിവരാണ് പവലിയിനില്‍ തിരിച്ചെത്തിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന മിതാലി- കൗര്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൗര്‍ ബൗളിനൊപ്പം റണ്‍സ് കണ്ടെത്തിയെങ്കിലും മിതാലിയുടെ ഇന്നിങ്‌സിന് വേഗം കുറവായിരുന്നു. കൗര്‍ 41 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് 40 റണ്‍സെടുത്തത്.

മിതാലിക്ക് 50 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 85 പന്തുകള്‍ വേണ്ടിവന്നു. നാല് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പിന്നീടെത്തിയ ദീപ്തിയും ഇന്ത്യന്‍ ടോട്ടലിന് നിര്‍ണായക സംഭാവന നല്‍കി. മിതാലിക്കൊപ്പം 42 റണ്‍സാണ് ദീപ്തി കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 154ല്‍ നില്‍ക്കെ മിതാലി മടങ്ങി. പിന്നീട് ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍കൂടി ഇന്ത്യക്ക് നഷ്ടമായി. സുഷമ വര്‍മ (1), ജുലന്‍ ഗോസ്വാമി (4), മോണിക പട്ടേല്‍ (4) എന്നിവരാണ് മടങ്ങിയത്. പൂനം യാദവ് (9), രാജേശ്വരി ഗെയ്കവാദ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഷബ്‌നിം മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ നോണ്‍കുലുലെങ്കോ ലാബ രണ്ടും മരിസാനെ കാപ്പ്, അയബോംഗ ഖാക, സുനെ ലുസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!