തകര്‍ത്തെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍; ജയത്തിന് ഇന്ത്യ വിയര്‍ക്കും

By Web TeamFirst Published Sep 22, 2019, 8:40 PM IST
Highlights

പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ മറുപടി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20യില്‍ ഇന്ത്യയെ ഒമ്പതിന് 134 എന്ന ചെറിയ സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു ദക്ഷിണാഫ്രിക്ക.

ബംഗളൂരു: പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ മറുപടി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20യില്‍ ഇന്ത്യയെ ഒമ്പതിന് 134 എന്ന ചെറിയ സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ സ്‌കോര്‍ ഇഴഞ്ഞു. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദയുമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

രോഹിത് ശര്‍മ (9), വിരാട് കോലി (9), ഋഷഭ് പന്ത് (19), ശ്രേയസ് അയ്യര്‍ (5), ക്രുനാല്‍ പാണ്ഡ്യ (4), രവീന്ദ്ര ജഡേജ (19), ഹാര്‍ദിക് പാണ്ഡ്യ (14), വാഷിംഗ്ടണ്‍ സുന്ദര്‍ (4) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. നവ്ദീപ് സൈനി (0), ദീപക് ചാഹര്‍ () പുറത്താവാതെ നിന്നു. രോഹിത്തിനെ ഹെന്‍ഡ്രിക്‌സ് സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ചു. ധവാനാവട്ടെ ഷംസിയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച് നല്‍കി. റബാദക്കെതിരെ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ കോലി ബൗണ്ടറി ലൈനില്‍ ഫെഹ്‌ലുക്വായുടെ കൈകളില്‍ ഒതുങ്ങി. 

നല്ല തുടക്കം ലഭിച്ചെങ്കിലും പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ബോണ്‍ ഫോര്‍ടിന്റെ പന്തില്‍ ഫെഹ്‌ലുക്വായോയ്ക്ക ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. തൊട്ടടുത്ത പന്തില്‍ ശ്രേയസും മടങ്ങി. വിക്കറ്റ് കീപ്പര്‍ ക്വന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഏഴ് പന്ത് മാത്രം നേരിട്ട് ക്രുനാലിനെ ഹെന്‍ഡ്രിക്‌സ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

ഹെന്‍ഡ്രിക്‌സിന് പുറമെ ഫോര്‍ടിനും റബാദയും രണ്ട് വിക്കറ്റ് വീഴ്ത്തി. തബ്രൈസ് ഷംസിക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി. 

മത്സരത്തിനിടെ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ നടന്ന രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക്  പരമ്പര സ്വന്തമാക്കാം.

click me!