
ബാർബഡോസ്: ഒരു ജയത്തിനരികെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. 2014ല്‍ അണ്ടർ 19 നായകനായി മാര്‍ക്രം നേടിയ കിരീടം ഇത്തവണ സീനിയര്‍ ടീമിനൊപ്പം ആവര്‍ത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ. പത്തുവർഷത്തിനിപ്പുറം മാർക്രം ദക്ഷിണാഫ്രിക്കയെ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിച്ച നായകനാണ്.
മൈതാനത്ത് അമിതാവേശമില്ലാത്ത കൂൾ ഹാൻഡ്സം നായകനൊപ്പം ആദ്യ ലോകകിരീടം സ്വപ്നം കാണുകയാണ് ദക്ഷിണാഫ്രിക്ക. ഐസിസി ലോകകപ്പുകളിൽ മാർക്രം നയിച്ചപ്പോഴൊന്നും ദക്ഷിണാഫ്രിക്ക പരാജയമറിഞ്ഞിട്ടില്ല. 2014 അണ്ടർ 19 ലോകകപ്പിൽ ആറ് മത്സരങ്ങളും ജയിച്ച് കിരീടം നേടിയാണ് മാർക്രം കരുത്തുകാട്ടിയത്. പിന്നീട് സിനിയർ ടീമിൽ കഴിഞ്ഞ ഏകദിന ലോകകപ്പിൽ സ്ഥിരം ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് പകരം രണ്ട് മത്സരങ്ങളിൽ മാർക്രം ടീമിനെ നയിച്ചു. രണ്ടിലും ജയിച്ചു കയറി.
ഇത്തവണ സെമിവരെ എട്ട് മത്സരങ്ങൾ, എട്ടിലും ജയം. ഐസിസി ക്യാപ്റ്റൻസി റെക്കോർഡില്‍ മാക്രം മികവ് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ട് തവണയും മാർക്രം നായകനായ സൺറൈസേഴ്‌സ് ഈസ്റ്റേൺ ക്യാപ്‌സാണ് കിരീടം നേടിയത്. മാര്‍ക്രമിന്‍റെ നായക മികവിന് കൂടുതല്‍ ഉദാഹരണങ്ങള്‍ വേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫൈനലുകള്‍ കളിച്ചതിന്‍റെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന് മാര്‍ക്രമിനും പ്രതീക്ഷയുണ്ട്. ഒപ്പം ആരോടും മത്സരിക്കാന്‍ പോന്നതാണ് തന്‍റെ ടീമെന്നും മാര്‍ക്രം പറയുന്നു.
ലോകകപ്പ് ഫൈനല്‍, ടീം ഇന്ത്യ, മലയാളി; വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ സഞ്ജു സാംസണ്‍
എതിരാളികളാരായും കിരീടം നേടുകയെന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു ദക്ഷിണാഫ്രിക്ക.ഒപ്പം എയ്ഡന്‍ മാർക്രമിന്‍റെ നായകമികവ് കൂടി ചേരുമമ്പോള്‍ ആദ്യ ലോകകിരീടം പ്രതീക്ഷിക്കുകയാണ് ദക്ഷിണാഫ്രിക്ക.സീനിയര്‍ തലത്തില്‍ ആദ്യമായാണ് ഐ സി സി ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക