സല്‍മാന്‍ നിസാര്‍ ക്രീസില്‍, നിരാശപ്പെടുത്തി അസറുദ്ദീന്‍; നോര്‍ത്ത് സോണിനെതിരെ സൗത്ത് സോണ്‍ കൂറ്റന്‍ സ്‌കോറിലേക്ക്

Published : Sep 05, 2025, 02:05 PM IST
Salman Nizar

Synopsis

197 റണ്‍സെടുത്ത എന്‍ ജഗദീശനാണ് സൗത്ത് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്തിട്ടുണ്ട്.

ബെംഗളൂരു: ദുലീപ് ട്രോഫി ഒന്നാം സെമി ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ സൗത്ത് സോണ്‍ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്തിട്ടുണ്ട്. 197 റണ്‍സെടുത്ത എന്‍ ജഗദീശനാണ് സൗത്ത് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സല്‍മാന്‍ നിസാര്‍ (23), തന്‍മയ് ത്യാഗരാജന്‍ (4) എന്നിവര്‍ ക്രീസിലുണ്ട്. ക്യാപ്റ്റനും കേരള താരവുമായ മുഹമ്മദ് അസറുദ്ദീന്‍ 11 റണ്‍സെടുത്ത് പുറത്തായി. നോര്‍ത്ത് സോണിന് വേണ്ടി നിശാന്ത് സിന്ധു മൂന്നും അന്‍ഷൂല്‍ കാംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി.

മൂന്നിന് 297 റണ്‍സെന്ന നിലയിലാണ് സൗത്ത് സോണ്‍ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. അസറിന്റെ വിക്കറ്റാണ് സൗത്ത് സോണിന് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല. പിന്നീട് ജഗദീശന്‍ - റിക്കി ഭുയി (54) സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരട്ട സെഞ്ചുറിക്കരികെ ജഗദീശന്‍ പുറത്തായത് തിരിച്ചടിയായി. രണ്ട് സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീല്‍ സല്‍മാന്‍ - തനയ് ത്യാഗരാജന്‍ (12) സഖ്യം വിക്കറ്റ് പോവാതെ കാത്തു.

തന്‍മയ് അഗര്‍വാളും (43) ജഗദീശനും മികച്ച തുടക്കമാണ് സൗത്ത് സോണിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് കൂട്ടിചേര്‍ത്തു. അഗര്‍വാളിനെ പുറത്താക്കി നിശാന്താണ് ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുര്‍ന്നെത്തിയ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (57), ജഗദീശന് വലിയ പിന്തുണ നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ദേവ്ദത്ത് മടങ്ങി. അന്‍ഷൂല്‍ കാംബോജിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ എം ആര്‍ കാലെ (15) തിളങ്ങാനാവാതെ മടങ്ങി. എങ്കിലും അസര്‍ - ജഗദീശന്‍ സഖ്യം ആദ്യദിനം വിക്കറ്റ് പോവാതെ കാത്തു.

അസറുദീനാണ് സൗത്ത് സോണിനെ നയിക്കുന്നത്. അസറിനെ കൂടാതെ മറ്റു കേരള താരങ്ങളായ സല്‍മാന്‍ നിസാര്‍, എം ഡി നിധീഷ് എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദേവ്ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനിലെത്തിയതോടെ നാല് മലയാളികള്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

സൗത്ത് സോണ്‍: തന്‍മയ് അഗര്‍വാള്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), മോഹിത് കാലെ, റിക്കി ഭുയി, സല്‍മാന്‍ നിസാര്‍, തനയ് ത്യാഗരാജന്‍, ഗുര്‍ജപ്നീത് സിംഗ്, എം ഡി നിധീഷ്, വാസുകി കൗശിക്.

നോര്‍ത്ത് സോണ്‍: അങ്കിത് കുമാര്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂറിയ, യാഷ് ദുല്‍, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, കനയ്യ വധാവന്‍ (വിക്കറ്റ് കീപ്പര്‍), സഹില്‍ ലോത്ര, മായങ്ക് ദാഗര്‍, ഔഖിബ് നബി ദാര്‍, യുധ്വീര്‍ സിംഗ് ചരക്, അന്‍ഷുല്‍ കംബോജ്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല