ഐപിഎല്‍ നടക്കുമോ?; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രി

By Web TeamFirst Published Mar 19, 2020, 5:38 PM IST
Highlights

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഏപ്രില്‍ 15 വരെ നീട്ടിവെക്കാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കാന്‍ മാര്‍ച്ച് 12ന് കായിക മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

മുംബൈ: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്‍ നടക്കുമോ എന്ന് ഏപ്രില്‍ 15നുശേഷം അറിയാമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ഏപ്രില്‍ 15ന് ആഗോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരും. ഇതിനുശേഷമെ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാവു എന്ന് കിരണ്‍ റിജിജു പറഞ്ഞു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബിസിസിഐ ആണെങ്കിലും ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുക്കേണ്ടതിനാല്‍ ഏതെങ്കിലും കായിക സംഘടനക്കോ വ്യക്തികള്‍ക്കോ ഇക്കാര്യത്തില്‍ നിലപാടെടുത്ത് മുന്നോട്ട് പോവാനാവില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഏപ്രില്‍ 15 വരെ നീട്ടിവെക്കാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കാന്‍ മാര്‍ച്ച് 12ന് കായിക മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം മത്സരങ്ങള്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്താമെന്നും കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ ഐപിഎല്‍ നടത്താനാവില്ലെന്ന് നിലപാടെടുത്തതോടെ ഐപിഎല്‍ ഏപ്രില്‍ 15 വരെ നീട്ടിവെക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

click me!