
ഷാര്‍ജ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
കുശാല്‍ മെന്‍ഡിസ് (36), പതും നിസ്സങ്ക (35), ധനുഷ്‌ക ഗുണതിലക (33), ഭാനുക രജപക്‌സ (31) എന്നിവരുടെ ഇന്നിംഗ്‌സാണ് ശ്രീലങ്കയെ വിജത്തിലേക്ക് നയിച്ചത്. ചരിത് അസലങ്ക (8), ദസുന്‍ ഷനക (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാനിന്ദു ഹസരങ്ക (16), ചാമിക കരുണാരത്‌നെ (5) എന്നിവര്‍ പുറത്താവാതെ നിന്നു. മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടി20 ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ ഓൾറൗണ്ടർ പുറത്തേക്ക്; പകരമാര്?
നേരത്തെ, റഹ്മാനുള്ള ഗുര്‍ബാസിന്റെ (45 പന്തില്‍ 84) ഇന്നിംഗ്‌സാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇബ്രാഹിം സദ്രാന്‍ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഹസ്രത്തുള്ള സസൈ (13), നജീബുള്ള സദ്രാന്‍ (17), മുഹമ്മദ് നബി (1), റാഷിദ് ഖാന്‍ (9) എന്നിവരാണ് പുറത്തായ താരങ്ങള്‍. കരിം ജനാത് (0) പുറത്താവാതെ നിന്നു.
നാളെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. സൂപ്പര്‍ ഫോറിലെ സൂപ്പര്‍ പോരാട്ടം രാത്രി ഏഴരയ്ക്കാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കാനില്ലെന്നത് ഇന്ത്യക്ക് നേരിയ ആശങ്കയാണ്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ച കളിയില്‍ ജയം അഞ്ച് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.
ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ഓള്‍റൗണ്ടറെന്ന പരിഗണന അക്‌സറിന് ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ അടിമേടിച്ചെങ്കിലും ആവേഷ് ഖാന്‍ ടീമില്‍ തുടരുമെന്നാണ് അറിയുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് പാകിസ്ഥാനെതിരെ പുറത്തിരിക്കും. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.