ടി20 ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ ഓൾറൗണ്ടർ പുറത്തേക്ക്; പകരമാര്?
ടീം ഇന്ത്യയുടെ വിശ്വസ്തനായ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നതിനാലാണ് ലോകകപ്പ് നഷ്ടമാകുന്നത്
ദുബായ്: ടീം ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയായി സൂപ്പർ ഓൾറൗണ്ടർ പുറത്ത്. ടീം ഇന്ത്യയുടെ വിശ്വസ്തനായ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നതിനാലാണ് ലോകകപ്പ് നഷ്ടമാകുന്നത്. പി ടി ഐ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. 2022 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ഐ ലോകകപ്പ് ജഡേജക്ക് നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. ലോകകപ്പ് നേടാമെന്ന രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ജഡജയുടെ അഭാവം വലിയ തിരിച്ചടിയാകും.
27 വര്‍ഷം, 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍; സംഭവബഹുലം സെറീന വില്യംസിന്റെ ടെന്നിസ് കരിയര്‍
നേരത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളിൽ രവീന്ദ്ര ജഡേജ ഉണ്ടാകില്ലെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ടൂര്‍ണമെന്‍റില്‍ നിന്ന് താരം പിന്‍മാറിയത്. ജഡേജയുടെ പകരക്കാരനായി അക്സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബി സി സി ഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ജഡേജ. ഏഷ്യാ കപ്പിന് പിന്നാലെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളിലും ജഡേജക്ക് കളിക്കാനാവില്ലെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ടി 20 ലോകകപ്പും താരത്തിന് നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിക്കേണ്ടതിനാലാണ് ജഡേജയുടെ പരിക്ക് ഇന്ത്യക്ക് ഇരട്ട പ്രഹരമാകുന്നത്. നേരത്തെ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും പരിക്കുമൂലം ഏഷ്യാ കപ്പിനുള്ള ടീമിലുള്‍പ്പെട്ടിരുന്നില്ല. ലോകകപ്പ് ടീമില്‍ ഇരുവരുമുണ്ടാകുമോ എന്ന അനിശ്ചിതത്വത്തിനിടയിലാണ് ജഡേജയുടെ നഷ്ടവും.
ജസ്പ്രിത് ബുമ്രയും യൂസ്‌വേന്ദ്ര ചാഹലുമൊക്കെ പിന്നില്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡിട്ട് രവീന്ദ്ര ജഡേജ
അതേസമയം ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഒരു വിക്കറ്റാണ് ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വീഴ്ത്തിയതെങ്കിലും ബാറ്റിംഗിൽ തിങ്ങിയതോടെ നേട്ടം സ്വന്തമാകുകയായിരുന്നു. മത്സരത്തിൽ 33 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. ബാബര്‍ ഹയാത്തിനെ ബൗള്‍ഡാക്കുകയും ചെയ്തിരുന്നു ജഡേജ. ഇതോടെ ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ജഡേജ. 23 വിക്കറ്റുകളാണ് ഇപ്പോള്‍ ജഡേജയുടെ അക്കൗണ്ടിലുള്ളത്. 2010 മുതല്‍ ഇതുവരെ 10 ടൂര്‍ണമെന്റുകള്‍ ജഡേജ കളിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെയാണ് ജഡേജ മറികടന്നത്. 22 വിക്കറ്റുകള്‍ പത്താന്‍ വീഴ്ത്തിയിരുന്നു.