
കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക്(Australia vs Sri Lanka) 129 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 19.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ലങ്കയെ തകര്‍ത്തത്. 38 റണ്‍സെടുത്ത ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. അവസാന ഓമ്പത് വിക്കറ്റുകള്‍ 28 റണ്‍സിനാണ് ലങ്കക്ക് നഷ്ടമായത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്കായി ഓപ്പണര്‍മാരായപാതും നിസങ്കയും ധനുഷ്ക ഗുണതിലകയും മോഹിക്കുന്ന തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് ലങ്കയെ 4.2 ഓവറില്‍ 39 റണ്‍സിലെത്തിച്ചു. 15 പന്തില്‍ 26 റണ്‍സുമായി തകര്‍ത്തടിച്ച ഗുണതിലകയെ വീഴ്ത്തി ഹേസല്‍വുഡാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസലങ്കയും മോശമാക്കിയില്ല. നിസങ്കക്ക് ഒപ്പം അസലങ്കയും നിലയുറപ്പിച്ചതോടെ 12ാം ഓവറില്‍ ലങ്ക 100 റണ്‍സിലെത്തി. മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ലങ്കയെ തടുത്തത് നിസങ്കയെ വീഴ്ത്തിയ സ്റ്റാര്‍ക്കായിരുന്നു. 31 പന്തില്‍ 36 റണ്‍സെടുത്ത നിസങ്ക പുറത്തായതിന് പിന്നാലെ അസലങ്ക(34 പന്തില്‍ 38) റണ്ണൗട്ടായതോടെ ലങ്ക തകര്‍ന്നടിഞ്ഞു.
ഒരോവറില്‍ കുശാല്‍ മെന്‍ഡിസ്(1), ഭാനുക രജപക്സെ(0),ക്യാപ്റ്റന്‍ ദാസുന്‍ ഷനക(0) എന്നിവരെ ഹേസല്‍വുഡ് വീഴ്ത്തിയതോടെ 100-1ല്‍ നിന്ന് ലങ്ക 103-5ലേക്ക് കൂപ്പുകുത്തി. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഹസരങ്കയെ(17) സ്റ്റാര്‍ക്ക് മടക്കി. കരുണരത്നെ(1) റണ്ണൗട്ടാവുകയും ചമീരയെ സ്റ്റാര്‍ക്കും തീക്ഷണയെ റിച്ചാര്‍ഡ്സണും വീഴ്ത്തിയതോടെ ലങ്കന്‍ ഇന്നിംഗ്സ് 20 ഓവര്‍ പൂര്‍ത്തിയാക്കാതെ അവസാനിച്ചു.
ഓസീസിനായി ഹേസല്‍വുഡ് നാലോവറില്‍ 16 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!