
അഹമ്മദാബാദ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരിക്കല്‍ കൂടി ഓസ്‌ട്രേലിയന്‍ ക്യാഫ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് നിരാശപ്പെടുത്തി. അഹമ്മദാബാദില്‍ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സ്മിത്ത് 38 റണ്‍സാണ് നേടിയത്. 135 പന്തുകള്‍ നേരിട്ട താരം രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഓസീസ് നാലിന് 185 എന്ന നിലയിലാണിപ്പോള്‍. ഉസ്മാന്‍ ഖവാജ (75), കാമറോണ്‍ ഗ്രീന്‍ (9) എന്നിവരാണ് ക്രീസില്‍. ജഡേജയ്ക്ക് പുറമെ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന് ഒരു വിക്കറ്റുണ്ട്.
അര്‍ധ സെഞ്ചുറി നേടാതെ പുറത്തായതോടെ ഒരു മോശം പ്രകടനം കൂടി താരത്തിന്റെ അക്കൗണ്ടിലായി. തുടര്‍ച്ചയായ ആറാം ഇന്നിംഗ്‌സിലാണ് സ്മിത്ത് അര്‍ധ സെഞ്ചുറി നേടാതെ പുറത്താവുന്നത്. അദ്ദേഹത്തിന്റെ കരിയറില്‍ മുമ്പ് ഇത്തരത്തില്‍ സംഭവിച്ചിട്ടില്ല. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 37, 25 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഡല്‍ഹിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് റണ്‍സിന് മടങ്ങി. ഇന്‍ഡോറില്‍ ആദ്യ ഇന്നിംഗ്‌സില്‍ മാത്രമാണ് ബാറ്റ് ചെയ്തത്. 26 റണ്‍സോടെ മടങ്ങി. ഇപ്പോള്‍ 38 റണ്‍സും.
ലഞ്ചിന് മുമ്പ് ട്രാവിസ് ഹെഡിന്റെയും (32) മാര്‍നസ് ലാബുഷെയ്‌നിന്റെയും (3) വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടിയ ഇന്ത്യക്കെതിരെ ലഞ്ചിനുശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ചെറുത്തുനില്‍ക്കുന്നതാണ് കണ്ടത്. സ്പിന്നര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും സ്‌കോറിംഗ് പതുക്കെയാണെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്മിത്തിനെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഹാന്‍ഡ്‌കോംപിന ഷമി മനോഹമരമായ ഒരു ഔട്ട്‌സ്വിങറില്‍ ബൗള്‍ഡാക്കി.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!