
സിഡ്നി: കഴിഞ്ഞവര്‍ഷം തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്‌ഗില്‍(Stuart MacGill). തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയും കാറിലിട്ട് നഗ്നനാക്കി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സെന്‍ വാ ബ്രേക്ക്ഫാസ്റ്റ് പോഡ്‌കാസ്റ്റില്‍ സംസാരിക്കവെ മക്‌ഗില്‍, മുന്‍ ഓസിസ് താരം ആദം ഗില്‍ക്രിസ്റ്റിനോട് വെളിപ്പെടുത്തി.
ഒരുദിവസം സന്ധ്യയോടെ മൂന്ന് പേര്‍ ചേര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ ആയുധധാരികളായതിനാല്‍ എനിക്ക് ശക്തമായിഎതിര്‍ക്കാനായില്ല. നീയത് ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം, കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു അവര്‍ എന്നെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയത്. ഒന്നൊന്നര മണിക്കൂറോളം അവര്‍ കാറില്‍ ഇരുത്തി ഓടിച്ചുപോയി. പെര്‍ത്തില്‍ നിന്നുള്ള ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ സിഡ്നിയിലെ പല സ്ഥലങ്ങളും എനിക്കറിയില്ല. അതുകൊണ്ടുതന്നെ എങ്ങോട്ടാണ് അവര്‍ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ആകെ ഭയന്നുവിറച്ചു.
മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത തുടരുന്നു; അറസ്റ്റിലായത് കാമുകിയുടെ സഹോദരൻ
ആ സമയം അവര്‍ എന്‍റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നഗ്നനാക്കി. അതിനുശേഷം മര്‍ദ്ദിച്ച് അവശനാക്കി. അതിനുശേഷം റോഡരികില്‍ തള്ളി. എന്‍റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ മൂന്ന് മണിക്കൂറുകളായിരുന്നു അത്. ഞാന്‍ ഭയന്നുപോയി, അപമാനിതനായി, എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. അവരെന്നെ ബെല്‍മോറിലാണ് ഇറക്കിവിട്ടത്. സത്യം പറഞ്ഞാല്‍ എവിടെയാണ് ഞാനെന്ന് എനിക്കറിയില്ലായിരുന്നു. അതിനുശേഷം ഒരു ക്യാബ് ഡ്രൈവറാണ് എന്നെ സഹായിച്ചത്. അയാള്‍ എനിക്ക് ഭക്ഷണം നല്‍കി-മക്‌ഗില്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ കുറ്റാരോപിതരായ രണ്ട് യുവാക്കള്‍ കോടതിയില്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനായി മക്‌ഗില്‍ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ മക്‌ഗില്‍ നിരപരാധിയാണെന്നാണ് പോലീസിന്‍റെ നിലപാട്. കേസില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടില്ല. സംഭവത്തില്‍ ആദ്യമായാണ് മക്‌ഗില്‍ മനസുതുറക്കുന്നത്.
2021 ഏപ്രില്‍ 14നാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നതിന് മുമ്പ് ക്രെമോണിൽവെച്ച് 46കാരനുമായി മക്ഗിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് മക്ഗില്ലിനെ അക്രമികൾ തോക്കു ചൂണ്ടിയശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു. ആക്രമണത്തിൽ കാര്യമായി പരിക്കേറ്റില്ലെങ്കിലും ഭയം കാരണം സംഭവം മക്ഗിൽ 20വരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
അയര്‍ലന്‍ഡിനെതിരെ ആരെ കളിപ്പിക്കും, സഞ്ജുവോ കാര്‍ത്തിക്കോ, തുറന്ന് പറഞ്ഞ് പാക് താരം
ഷെയ്ൻ വോണിന്റെ സമകാലീനയിരുന്നതിന്‍റെ പേരിൽ ഓസ്ട്രേലിയൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതിരുന്ന ലെഗ് സ്പിന്നറായ മക്ഗിൽ ഓസ്ട്രേലിയക്കായി 44 ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 208ഉം ഏകദിനത്തിൽ ആറ് വിക്കറ്റും വീഴ്ത്തി. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 50കാരനായ മക്ഗിൽ 2011ൽ ബിഗ് ബാഷ് ലീഗിൽ കളിച്ചിരുന്നു.