അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ 2019 ലോകകപ്പ്‌ ഇന്ത്യയിലെത്തിയേനെ; ഗവാസ്‌ക്കറുടെ വാക്കുകളിങ്ങനെ

By Web TeamFirst Published Aug 24, 2020, 2:39 PM IST
Highlights

ലോകകപ്പിലെ തോല്‍വിക്കുള്ള യഥാര്‍ത്ഥ കാരണം ഒരിക്കല്‍കൂടി ചര്‍ച്ചയാക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍.

മുംബൈ: 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് മുമ്പും ഒരുപാട് ചര്‍ച്ച ചെയ്തതാണ്. കിരീടപ്രതീക്ഷകളുമായെത്തിയ ടീം ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്താവുകയായിരുന്നു. 240ന് കിവീസിനെ എറിഞ്ഞിട്ടെങ്കിലും ടീമിന് ജയിക്കാന്‍ സാധിച്ചില്ല. മൂന്‍നിരയും മധ്യനിരയും പരാജയപ്പെട്ടപ്പോല്‍ അവസാനങ്ങളില്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ധോണി റണ്ണൗട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു. 

ലോകകപ്പിലെ തോല്‍വിക്കുള്ള യഥാര്‍ത്ഥ കാരണം ഒരിക്കല്‍കൂടി ചര്‍ച്ചയാക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാനില്ലാതെ പോയതാണ് തോല്‍വിക്ക് കാരണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ''നാലാം നമ്പറില്‍ ലക്ഷണമൊത്ത ഒരു ബാറ്റ്‌സ്മാന്‍ വേണമായിരുന്നു. അങ്ങനെയൊരു താരത്തെ കണ്ടെത്തുന്നതില്‍ ടീം മാനേജ്‌മെന്റ് പരാജയപ്പെട്ടു. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ദീര്‍ഘനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ് വേണ്ടത്. 

നമ്മുടെ ടീം ആദ്യ മൂന്ന് സ്ഥാനക്കാരെകൊണ്ട് ബാക്കിയുള്ള ബാറ്റിങ് സ്ഥാനങ്ങളും നിറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ഥിരയുള്ള നാലാം നമ്പറുകാരനെ കണ്ടെത്തിയില്ല. അങ്ങനെയൊരാളുണ്ടായിരുന്നെങ്കില്‍ ലോകകപ്പ് ഇന്ത്യയിലെത്തിയേനെ. ഇന്ത്യന്‍ ടീമിന്റെ മുന്‍നിര ശക്തമാണ്. ഈ താരങ്ങള്‍ തുടക്കത്തില്‍ തന്നെ മടങ്ങിയാല്‍ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ മറ്റൊരാളില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും അടുത്തിടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നാലാം നമ്പറില്‍ അമ്പാട്ടി റായുഡു ഉണ്ടായിരുന്നെങ്കില്‍ ലോകകപ്പിന്റെ ചിത്രം മറ്റൊന്നായേനെ എന്ന് റെയ്‌ന പറഞ്ഞിരുന്നു.

click me!