
വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം അപ്രതീക്ഷിതമായി സുനില്‍ ഗവാസ്കര്‍ കമന്‍ററി മതിയാക്കി മടങ്ങിയത് കുടുംബാംഗം മരിച്ചതിനെത്തുടര്‍ന്ന്. ഭാര്യാ മാതാവ് മരിച്ചുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന ഗവാസ്കര്‍ ഉടന്‍ കാണ്‍പൂരിലേക്ക് തിരിക്കുകയായിരുന്നു. ഗവാസ്കറുടെ ഭാര്യ മാര്‍ഷെനില്‍ ഗവാസ്കറുടെ അമ്മ പുഷ്പ മല്‍ഹോത്രയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ മരിച്ചത്.
ടെസ്റ്റിന്‍റെ ആദ്യ ദിനം കമന്‍ററി ബോക്സിലുണ്ടായിരുന്ന ഗവാസ്കര്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അലസമായി ഷോട്ട് കളിച്ച് പുറത്തായതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഗവാസ്കറുടെ അമ്മ മീന ഗവാസ്കറും സമാനമായ സാഹചര്യത്തിലാണ് 2022ല്‍ മരിച്ചത്.
ഗവാസ്കര്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്‍റെ കമന്‍ററി ബോക്സിലിരിക്കുമ്പോഴാണ് അമ്മ മീന ഗവാസ്കര്‍(95) വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ചുവെന്ന വാര്‍ത്തയെത്തിയത്. ലോകം കണ്ട എറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍മാരിലൊരാളായ സുനില്‍ ഗവാസ്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് പിന്നിട്ട ബാറ്റര്‍. ടെസ്റ്റില്‍ 34 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഗവാസ്കറുടെ റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പിന്നീട് മറികടന്നത്.
വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്. 179 റണ്‍സുമായി യശസ്വി ജയ്‌സ്വാളും അഞ്ച് റണ്‍സോടെ ആര്‍ അശ്വിനും ക്രീസില്‍. ഗില്ലിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(14), ശ്രേയസ് അയ്യര്‍(27), രജത് പാടിദാര്‍(32), അക്സര്‍ പട്ടേല്‍(27), ശ്രീകര്‍ ഭരത്(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!