
ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം ലഭിക്കാത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങളിലേക്ക് ചുവടുവെക്കാന്‍ ഈ താരം പൂര്‍ണ സജ്ജനാണെന്നും, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തിന് വലിയൊരു അവസരമായിരിക്കുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അയര്‍ലന്‍ഡ് പര്യടനത്തെ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള വേദിയായാണ് പലരും കണ്ടിരുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ദേശീയ ടീമിലേക്ക് എത്തിയ സൂര്യവംശിയെ ഈ പരമ്പരയില്‍ കളിപ്പിക്കുമെന്നായിരുന്നു ഗവാസ്‌കറുടെ പ്രതീക്ഷ.
ഗവാസ്‌കറുടെ നിരീക്ഷണം.. ''അയര്‍ലന്‍ഡ് പരമ്പരയില്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അദ്ദേഹം കളിക്കേണ്ടതായിരുന്നു. വരാനിരിക്കുന്ന വലിയ വെല്ലുവിളികള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഇതൊരു നല്ല അവസരമായിരുന്നു.'' ഗവാസ്‌കര്‍ പറഞ്ഞു. അഭിഷേക് ശര്‍മ്മയ്ക്കൊപ്പമോ സഞ്ജു സാംസണിനൊപ്പമോ സൂര്യവംശിയെ ഓപ്പണിംഗ് ജോഡിയായി ഇറക്കുമെന്നാണ് ഗവാസ്‌കര്‍ കരുതിയിരുന്നത്. എന്നാല്‍, ടി20 ലോകകപ്പ് നേടിയ ടീമിന്റെ സ്ഥിരത നിലനിര്‍ത്താനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ശ്രമിച്ചത്.
പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പരിചയസമ്പന്നരായ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ടീം കോമ്പിനേഷന്‍ നിലനിര്‍ത്താനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. സൂര്യവംശിയുടെ അരങ്ങേറ്റം വൈകില്ലെന്ന ആത്മവിശ്വാസമാണ് ഗവാസ്‌കര്‍ പങ്കുവെക്കുന്നത്. 'അദ്ദേഹത്തിന് തീര്‍ച്ചയായും അവസരം ലഭിക്കും. ഇത്രയും മികച്ച ഫോമിലുള്ള കളിക്കാരെ അധികകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. അയര്‍ലന്‍ഡില്‍ ആയില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെങ്കിലും അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു.' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക ടി20 ക്രിക്കറ്റില്‍ ഫോമിലുള്ള താരങ്ങളെ വേഗത്തില്‍ ടീമിലെത്തിക്കുക എന്നത് പ്രധാനമാണെന്നും, എന്നാല്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ ആധിക്യം കാരണം സെലക്ടര്‍മാര്‍ക്ക് താരങ്ങളെ പതുക്കെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!