
മംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റര്‍ കെ എല്‍ രാഹുലും ബോളിവുഡ് താരവും സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയ ഷെട്ടിയും ദീര്‍ഘകാലമായി പ്രണയത്തിലാണ്. ഇരുവരും അടുത്തിടെ മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം മാറിയിരുന്നു. ഇരുവരും അധികം വൈകാതെ വിവാഹിതരാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയാണ് സുനില്‍ ഷെട്ടി.
ഇരുവര്‍ക്കും അവരുടേതായ തിരക്കുകളുണ്ടെന്നാണ് സുനില്‍ ഷെട്ടി പറയുന്നത്. ''രണ്ട് പേരും അവരുടേതായ തിരക്കുകളിലാണ്. രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമാണ്. ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പര, ലോകകപ്പ് എന്നിവര വരാനുണ്ട്. വിവാഹം എന്നുള്ളത് ക്രിക്കറ്റ് പരമ്പരയ്ക്കിടെ കിട്ടുന്ന ഒന്നോ രണ്ടോ ദിവസത്തിനിടെ നടക്കേണ്ട ഒന്നല്ല. അവര്‍ക്കെന്നാണോ സമയം കിട്ടുന്നത്, അന്ന് വിവാഹം നടക്കട്ടെ.'' സുനില്‍ ഷെട്ടി പറഞ്ഞു.
രാഹുല്‍ ഏഷ്യാകപ്പിനായി യുഎഇയിലേക്ക് പറന്നിരുന്നു. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇല്ലാതെയാണ് ഇന്ത്യന്‍ ടീം യുഎഇലേക്ക് പറന്നത്. ദ്രാവിഡിന് കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് പരിശീലകനില്ലാതെ ഇന്ത്യന്‍ ടീം പറന്നത്. നാളെ വീണ്ടും ദ്രാവിഡിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ ഇതിഹാസ താരം ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അല്ലെങ്കില്‍ വിവിഎസ് ലക്ഷ്മണാകും ഇന്ത്യയെ ടൂര്‍ണമെന്റില്‍ പരിശീലിപ്പിക്കുക.
വിവിഎസ് ലക്ഷ്മണനെ സ്റ്റാന്‍ഡ്ബൈ പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നതായാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ട്. 'നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. അതിനാല്‍ വിവിഎസ് ലക്ഷ്മണനെ പകരക്കാരനായി അയക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിസിസിഐ വൃത്തങ്ങള്‍ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!