
ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന് മുമ്പ് ആരെയൊക്കെ കൈവിടണമെന്ന കാര്യത്തില്‍ തിരിക്കിട്ട ചര്‍ച്ചകളിലാണ് ടീമുകള്‍. മലയാളി താരം സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കുള്ള കൂടുമാറ്റവും രവീന്ദ്ര ജഡേജയുടെയും സാം കറന്‍റെയും രാജസ്ഥാനിലേക്കുള്ള തിരിച്ചുപോക്കും ചര്‍ച്ചയാവുന്ന താരലേലത്തില്‍ മറ്റൊരു വലിയ ബോംബ് പൊട്ടിക്കാനൊരുങ്ങുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടീമിന്‍റെ ഏറ്റവും വിലിപിടിപ്പുള്ള താരമായ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസനെ ഹൈദരാബാദ് കൈയൊഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റൻ പാറ്റ് കമിന്‍സ്, ഓപ്പണര്‍ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് എന്നിവരെ നിലനിര്‍ത്താനും ഹൈദരാബാദ് തീരുമാനമെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും ഹൈദരാബാദിനായി ക്ലാസന്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ബാറ്ററും കീപ്പറുമായി കളിക്കുന്ന ഒരു വിദേശതാരത്തിന് മാത്രം 23 കോടി മുടക്കേണ്ടതുണ്ടോ എന്നാണ് ഹൈദരാബാദ് ചിന്തിക്കുന്നത്. ക്ലാസനെ കൈവിട്ടാല്‍ താരലേലത്തിന് എത്തുമ്പോള്‍ ഒറ്റയടിക്ക് 23 കോടി രൂപ ഹൈദരാബാദിന്‍റെ പേഴ്സിലുണ്ടാകും. ഇതിലൂടെ മൂന്നോ നാല കളിക്കാരെ ടീമിലെത്തിക്കാനാകുമെന്നാണ് ടീമിന്‍റെ വിലയിരുത്തല്‍. ഹെന്‍റിച്ച് ക്ലാസന് പുറമെ ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമി, ജയദേവ് ഉനദ്ഘട്ട്, ഹര്‍ഷല്‍ പട്ടേല്‍, സിമ്രജീത് സിംഗ്, രാഹുല്‍ ചാഹര്‍, ഇംഗ്ലീഷ് പേസര്‍ ബ്രെയ്ഡന്‍ കാര്‍സ്, മലയാളി താരം സച്ചിന്‍ ബേബി എന്നിവരെയും ഹൈദരാബാദ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്. 30 ലക്ഷം രൂപക്കാണ് സച്ചിന്‍ ബേബി ഹൈദരാബാദ് ടീമിലെത്തിയത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് നിലനിർത്തിയേക്കാവുന്ന കളിക്കാർ: പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അഭിനവ് മനോഹർ, ആദം സാംപ, കാമിന്ദു മെൻഡിസ്, അഥർവ ടൈഡെ, അനികേത് വർമ, സ്മരൺ രവിചന്ദ്രൻ, ഇഷാൻ മലിംഗ, സീഷാൻ അൻസാരി
ഹൈദരാബാദ് റിലീസ് ചെയ്യാൻ സാധ്യതയുള്ള കളിക്കാർ: ഹെൻറിച്ച് ക്ലാസൻ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, സിമർജീത് സിംഗ്, ബ്രൈഡൺ കാർസെ, സച്ചിൻ ബേബി, ജയ്ദേവ് ഉനദ്ഘട്ട്, രാഹുൽ ചാഹർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക