
ഹൈദരാബാദ്: ഐപിഎല്ലില്‍ രണ്ടാം സ്ഥാനത്തെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 215 ജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. ഓപ്പണറായി ഇറങ്ങി 44 പന്തില്‍ 71 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ അഥര്‍വ ടൈഡെ 27 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ റിലീ റൂസോ 24 പന്തില്‍ 49 റണ്‍സെടുത്തു.ഹൈദരാബാദിനായി നടരാജനും കമിന്‍സും ഓരോ വിക്കറ്റ് വീതമെടുത്തു.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ പഞ്ചാബിനായി പ്രഭ്‌സിമ്രാനും ടൈഡെയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ 12 റണ്‍സടിച്ച പഞ്ചാബ് പക്ഷെ പവര്‍ പ്ലേ കഴിഞ്ഞപ്പോഴേക്കും 61 റണ്‍സിലെത്തിയിരുന്നു. പവര്‍പ്ലേ കഴിഞ്ഞും ഇരുവരും ആക്രമണം കനപ്പിച്ചതോടെ പഞ്ചാബ് പത്താം ഓവറില്‍ 100 റണ്‍സിന് അടുത്തെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 9 ഓവറില്‍ 97 റണ്‍സടിച്ച ശേഷമാണ് പഞ്ചാബിന്‍റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ ഹൈദരാബാദിനായത്. അർധസെഞ്ചുറിക്ക് അരികെ അഥർവ ടൈഡെ(27 പന്തില്‍ 46)യെ പുറത്താക്കിയ നടരാജനാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ആവേശജയം ആഘോഷിച്ച് മതിവരാതെ ആർസിബി താരങ്ങൾ; കാത്തു നിന്ന് മടുത്ത് കൈ കൊടുക്കാതെ മടങ്ങി ധോണി
എന്നാല്‍ മൂന്നാം നമ്പറിലിറങ്ങിയ പഞ്ചാബിന്‍റെ ഒരേയൊരു വിദേശതാരം റിലീ റൂസ്സോ പ്രഭ്സിമ്രാനൊപ്പം ചേര്‍ന്നതോടെ പഞ്ചാബ് വീണ്ടും ടോപ് ഗിയറിലായി. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പ്രഭ്‌സിമ്രാന്‍ 14-ാം ഓവറില്‍ പഞ്ചാബ് 150 കടന്നതിന് പിന്നാലെ വ്യാസ്കാന്തിന്‍റെ പന്തില്‍ പുറത്തായി. പിന്നാലെ തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന റിലീ റൂസോ അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ കമിന്‍സിന്‍റെ ഫുള്‍ടോസില്‍ വീണു. അതിവേഗം 200 ലേക്ക് കുതിച്ച പഞ്ചാബിനെ അവസാന നാലോവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റെടുത്ത് ഹൈദരാബാദ് ബൗളര്‍മാര്‍ പിടിച്ചു കെട്ടിയെങ്കിലും ഇന്നിംഗ്സിലെ അവസാന രണ്ട് പന്തും സിക്സ് പറത്തിയ ജിതേഷ് ശര്‍മ(15 പന്തില്‍ 32*) പഞ്ചാബിനെ 214 റണ്‍സിലെത്തിച്ചു.
റൂസോയുമായുള്ള ധാരണപ്പിശകില്‍ ശശാങ്ക് സിംഗ്(2) റണ്ണൗട്ടായതും അശുതോഷ് ശര്‍മ(2) പെട്ടെന്ന് മടങ്ങിയതും പഞ്ചാബിന് തിരിച്ചടിയായി 16 ഓവറില്‍ 174 റണ്‍സിലെത്തിയ പഞ്ചാബ് അവസാന നാലോവറില്‍ 40 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ അവസാന രണ്ട് പന്തുകളിലെ സിക്സും ഉള്‍പ്പെടുന്നു. ഹൈദരാബാദിനായി നടരാജനും വിജയകാന്ത വിയാസ്കാന്തും ഓരോ വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!