
ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പാക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഹൈദരാബാദിന്റെ എതിരാളി. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കുക മാത്രമല്ല, രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാനും ഹൈദരാബാദിന് സാധിക്കും. പ്ലേ ഓഫിനായി മത്സരിക്കുന്നത് അഞ്ച് ടീമുകളാണ്. 14 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ്, 12 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ടീമുകള്‍.
ഇതില്‍ ഡല്‍ഹി, ലഖ്‌നൗ ടീമുകളുടെ സാധ്യത വിദൂരമാണ്. കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് ഇരു ടീമുകളുടേയും പ്രശ്‌നം. ഹൈദരാബാദ് ഒഴികെയുളളവര്‍ക്ക് ബാക്കിയുള്ളത് ഓരോ മത്സരം മാത്രം. ഡല്‍ഹി മുഴുവന്‍ മത്സരങ്ങളും കളിക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ പ്ലേ ഓഫിനോട് അടുത്തുനില്‍ക്കുന്നത് രണ്ട് മത്സരം കൈയിലുള്ള ഹൈദരാബാദ്. പ്രതീക്ഷകള്‍ അവസാനിച്ച ഗുജറാത്തിനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ ഗുജറാത്തിന്റെ ലക്ഷ്യം ആധികാരിക വിജയം മാത്രം.
ലഖ്‌നൗവിനെ തകര്‍ത്ത് തരിപ്പണമാക്കിയ ഹൈദരാബാദ് എട്ടുദിവസത്തെ വിശ്രമത്തിന് ശേഷമാണ് ഇറങ്ങുന്നത്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ക്രീസിലുറച്ചാല്‍ ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമാവും. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ഹെന്റിച്ച് ക്ലാസനുമുണ്ട്. ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ഒഴികെയുള്ളവര്‍ക്ക് റണ്‍ കണ്ടെത്താനാവാത്തതാണ് ഗുജറാത്തിന് തിരിച്ചടി ആവുന്നത്. ബൗളിംഗ് നിരയുടെ ബലാബലത്തിലും മേല്‍ക്കൈ പാറ്റ് കമ്മിന്‍സും ഭുവനേശ്വര്‍ കുമാറും നടരാജനും ഉള്‍പ്പെട്ട ഹൈദരാബാദിനുതന്നെ.
അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ഹൈദരാബാദിനെ തോല്‍പിച്ചിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാന്‍കൂട്ടുക കൂടിയാണ് ഹൈദരാബാദിന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!