
ഗാസിയാബാദ്: പിതാവ് ത്രിലോക്‌ചന്ദ് റെയ്‌നയുടെ (Trilokchand Raina) വേര്‍പാടിന്‍റെ വേദന പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന (Suresh Raina). ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ത്രിലോക്‌ചന്ദ് റെയ്‌ന കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ വസതിയില്‍ അന്തരിച്ചത്.
'പിതാവിന്‍റെ വേര്‍പാടിന്‍റെ വേദന ഒരിക്കലും വിവരിക്കാനാവില്ല. ഇന്നലെ പിതാവിനെ നഷ്‌ടമായതോടെ എന്‍റെ പിന്തുണയും കരുത്തിന്‍റെ പിന്നിലെ ശക്തിയുമാണ് ഇല്ലാതായത്. അവസാന ശ്വാസംവരെ ഒരു പോരാളിയായിരുന്നു അദേഹം. പപ്പയ്‌ക്ക് നിത്യശാന്തി നേരുന്നു. പപ്പയെ എക്കാലവും മിസ് ചെയ്യും' എന്നും സുരേഷ് റെയ്‌ന ട്വിറ്ററിലെ അനുസ്‌മരണ കുറിപ്പില്‍ കുറിച്ചു. സൈനികനായിരുന്ന തന്‍റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് റെയ്ന നേരത്തെ പറഞ്ഞിരുന്നു.
സൈനിക ഓഫീസറായിരുന്ന ത്രിലോക്‌ചന്ദ് റെയ്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ദനായിരുന്നു. ജമ്മു കശ്മീരിലെ റെയ്നാവാരി സ്വദേശിയായ ത്രിലോക്‌ചന്ദ് 1990കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടം വിട്ട് ഗാസിയാബാദിലെ മുരുദഗനഗറിലെത്തിയത്.
2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ താരമായിരുന്ന റെയ്നയെ ഇത്തവണ ചെന്നൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയിലില്ല. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്ന 5615 റണ്‍സും 78 രാജ്യാന്തര ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 205 മത്സരങ്ങളില്‍ 5528 റണ്‍സും റെയ്‌നയ്‌ക്കുണ്ട്. ഇന്ത്യക്കായി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്ന.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!