സൈനിക ഓഫീസറായിരുന്ന ത്രിലോക്‌ചന്ദ് റെയ്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ദനായിരുന്നു. ജമ്മു കശ്മീരിലെ റെയ്നാവാരി സ്വദേശിയായ ത്രിലോക്‌ചന്ദ് റെയ്ന 1990കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടം വിട്ട് ഗാസിയാബാദിലെ മുരുദഗനഗറിലെത്തിയത്. 

ഗാസിയാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ(Suresh Raina) പിതാവ് ത്രിലോക്‌ചന്ദ് റെയ്ന(Trilokchand Raina) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിയിരുന്നു.ഇന്ന് രാവിലെ ഗാസിയാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

സൈനികനായിരുന്ന തന്‍റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് സുരേഷ് റെയ്ന പറഞ്ഞു. മാതാപിതാക്കള്‍ തന്‍റെ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും റെയ്ന വ്യക്തമാക്കി. വിദേശപര്യടനങ്ങളില്ലാത്തപ്പോഴൊക്കെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു റെയ്ന എപ്പോഴും താമസിച്ചിരുന്നത്. മാതാപിതാക്കളെ വിട്ടു നില്‍ക്കേണ്ടിവരുമെന്നതിനാല്‍ പരിശീലനം പോലും ഗാസിയാബാദില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പലപ്പോഴും സുരേഷ് റെയ്ന ശ്രമിക്കുമായിരുന്നു.

സൈനിക ഓഫീസറായിരുന്ന ത്രിലോക്‌ചന്ദ് റെയ്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ദനായിരുന്നു. ജമ്മു കശ്മീരിലെ റെയ്നാവാരി സ്വദേശിയായ ത്രിലോക്‌ചന്ദ് റെയ്ന 1990കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടം വിട്ട് ഗാസിയാബാദിലെ മുരുദഗനഗറിലെത്തിയത്.

തന്‍റെ പിതാവിന് 10000 രൂപ മാത്രമായിരുന്നു ശമ്പളമെന്നും പലപ്പോഴും വലിയ പരിശീലനകേന്ദ്രങ്ങളില്‍ പോയി പരിശീലിക്കാനുള്ള സൗകര്യമൊന്നും തനിക്ക് ഇല്ലായിരുന്നുവെന്നും റെയ്ന മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് താന്‍ 1998ല്‍ ലഖ്നൗവിലെ ഗുരു ഗോബിന്ദ് സ്പോര്‍ട്സ് കോളജിലെത്തിയതെന്നും കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു കാര്യവും പിതാവിന്‍റെ മുന്നില്‍വെച്ച് പറയാതിരിക്കാന്‍ താന്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നുവെന്നും റെയ്ന പറഞ്ഞിരുന്നു.

2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ താരമായിരുന്ന റെയ്നയെ ഇത്തവണ ചെന്നൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയിലില്ല.