Latest Videos

'കാര്‍ മൂന്നോ നാലോ വട്ടം കരണം മറിഞ്ഞു'; റിഷഭ് പന്തിനെ രക്ഷിച്ച ഹീറോ, ഞെട്ടല്‍ മാറാതെ ബസ് ഡ്രൈവര്‍

By Web TeamFirst Published Dec 30, 2022, 6:57 PM IST
Highlights

ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം നടന്നതെന്നും തുടർന്ന് താനും ബസിലെ യാത്രക്കാരും ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും സുശീല്‍ പറഞ്ഞു. തീ പിടിക്കുന്നതിന് മുമ്പ് മൂന്നോ നാലോ വട്ടം കാര്‍ കരണം മറിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി 

ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം നടന്നതെന്നും തുടർന്ന് താനും ബസിലെ യാത്രക്കാരും ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും സുശീല്‍ പറഞ്ഞു. തീ പിടിക്കുന്നതിന് മുമ്പ് മൂന്നോ നാലോ വട്ടം കാര്‍ കരണം മറിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി 

സുശീലിന്‍റെ വാക്കുകള്‍ ഇങ്ങനെ

പുലർച്ചെ 4:25 നാണ് ഹരിദ്വാറിൽ നിന്ന് പുറപ്പെട്ടത്. ഒരു സ്റ്റോപ്പില്‍ ബസിന്‍റെ വേഗത കുറച്ചപ്പോള്‍ 300 മീറ്റർ അകലെ കുറച്ച് വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കണ്ടു. അതൊരു കാറാണോ എന്ന് ഊഹിക്കാൻ പ്രയാസമായിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും ഒരു അപകടം സംഭവിച്ചതായും കണ്ടക്ടറോട് പറഞ്ഞു. ഏകദേശം 100 മീറ്റര്‍ മാറി കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി. കാർ ബസിന്‍റെ നേര്‍ക്ക് വന്നതോടെ യാത്രക്കാര്‍ ഭയന്നു. കാർ കണക്ടറിന്റെ വശത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ  ഡിവൈഡറിൽ ഇടിച്ച് മൂന്ന് നാല് തവണ തിരിഞ്ഞു.

കാറില്‍ ഉണ്ടായിരുന്നയാളിന്‍റെ ശരീരത്തിന്‍റെ പകുതി കാറിന്‍റെ പുറത്ത് കാണാമായിരുന്നു. ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറും താനും കൂടെ  പുറത്തിറങ്ങി കാറിന് അടുത്തേക്ക് പോയി. ബസിനുള്ളിലെ യാത്രക്കാരും സഹായിച്ചു. തനിച്ചാണോ എന്ന് പന്തിനോട് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. അദ്ദേഹത്തിന് ബോധമുണ്ടെന്ന് മനസിലാക്കി വേഗം പുറത്തെടുക്കാന്‍ ശ്രമിച്ചു. കാറിന്റെ ഡിക്കിക്ക് ഇതിനകം തീപിടിച്ചിരുന്നു. കൂടുതല്‍ വൈകിയിരുന്നെങ്കില്‍ കാര്യങ്ങൾ വളരെ വേഗം മാറുമായിരുന്നു. പന്ത് രക്ഷപ്പെടുമായിരുന്നില്ല.

ഞാനൊരു റിഷഭ് പന്ത് ആണെന്നും ക്രിക്കറ്ററാണെന്നും അദ്ദേഹം പറഞ്ഞു.  വളരെ വേഗം അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറില്‍ കിടത്തി. അദ്ദേഹം വെള്ളം ചോദിച്ചപ്പോള്‍ അത് നല്‍കി. യാത്രക്കാരിലൊരാൾ തുണികൊണ്ട് അദ്ദേഹത്തിന്‍റെ ശരീരം മറച്ചു. ഒരു വശത്ത്, ഞാൻ പൊലീസിനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ കോള്‍ ബിസി ആയിരുന്നു.

ആംബുലൻസ് വിളിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. തീ ആളിക്കത്തുന്നതിനാൽ ഞങ്ങൾ പരിഭ്രാന്തരായി. റോഡിൽ ഒരു തൂണുണ്ടായിരുന്നു, മറ്റേതെങ്കിലും കാർ ഇടിച്ചാലോ എന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ ബസിനുള്ളിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ  കണ്ടക്ടർ പറഞ്ഞു. അപ്പോഴേക്കും പൊലീസും ആംബുലൻസും വന്നു'' - സുശീല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

നെറ്റിയില്‍ രണ്ട് മുറിവുകള്‍, കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്ക്; പന്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ

click me!