
ലക്നൗ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ ആസമിന് 102 റണ്‍സ് വിജയലക്ഷ്യം. ആസമിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി. 33 പന്തിൽ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍.
ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഇല്ലാതെ ആസമിനെ നേരിടാനിറങ്ങിയ കേരളത്തിന് തുടക്കം മുതല്‍ അടിതെറ്റി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിക്കുന്നത്. അഹമ്മദ് ഇമ്രാന്‍ തന്നെയാണ് രോഹന്‍ കുന്നുമ്മലിനൊനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ കേരളത്തിന് ക്യാപ്റ്റനെ നഷ്ടമായി. 9 പന്തില്‍ അഞ്ച് റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെ മുക്താർ ഹുസൈനാണ് മടക്കിയത്. കൃഷ്ണപ്രസദാദും രോഹനും ചേര്‍ന്ന് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ഇരുവര്‍ക്കുമായില്ല.
പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് കേരളത്തിനെടുക്കാനായത്. പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ കൃഷ്ണപ്രസാദിന്‍റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. 16 പന്തില്‍ 14 റണ്‍സായിരുന്നു കൃഷ്ണപ്രസാദിന്‍റെ സംഭാവന. പത്താം ഓവറില്‍ മുഹമ്മദ് അസറുദ്ദീനും(11 പന്തില്‍ 11), പന്ത്രണ്ടാം ഓവറില്‍ രോഹന്‍ കുന്നുമ്മലും(33 പന്തില്‍ 23) മടങ്ങിയതോടെ കേരളം 63-4ലേക്ക് വീണു. പിന്നീടുള്ള രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രമാണ് കേരളത്തിന് നേടാനായത്. പതിനഞ്ചാം ഓവറില്‍ അബ്ദുള്‍ ബാസിത്(11 പന്തില്‍ 5) കൂടി പുറത്തായതോടെ കേരളം കൂട്ടത്തകര്‍ച്ചയിലായി. പതിനേഴാം ഓവറില്‍ 13 പന്തില്‍ 7 റണ്‍സെടുത്ത സല്‍മാന്‍ നിസാറും പതിനെട്ടാം ഓവറില്‍ 12 പന്തില്‍ 3 റണ്‍സെടുത്ത അഖില്‍ സ്കറിയയും പുറത്താശേഷം പതിനെട്ടാം ഓവറിലും പത്തൊമ്പതാം ഓവറിലുമായി തുടര്‍ച്ചയായി 3 സിക്സുകള്‍ പറത്തിയ എം ഡി നിധീഷും ഷറഫുദ്ദീനും ചേര്‍ന്നാണ് കേരളത്തെ 100 കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക